Thursday, December 25, 2008

മനുഷ്യ സത്യം

ജന്നല്‍ ചാടുകയും ഭക്ഷണം കഴിയ്‌‌ക്കുകയും തന്റെ അവകാശമാണെന്ന് കണ്ടന്‍ പൂച്ച വിശ്വസിച്ചിരുന്നു. അതിക്രമിച്ചു കടക്കലും അപഹരിക്കലും എന്നും വെറുക്കപ്പെട്ടവരുടെ വാക്കുകളാണ്. താന്‍ ആര്‍‌ക്കൊക്കെയോ പ്രിയപ്പെട്ടവനാണ്.

അടച്ചുവെച്ചിരുന്ന പാല്‍പ്പായസം തട്ടി മറിച്ച് നക്കിക്കുടിക്കുമ്പോള്‍ അന്യന്റെ മുതല്‍ അപഹരിക്കുകയാണെന്ന വിചാരമൊന്നും അവനില്ലായിരുന്നു. ഇത്ര രുചിയുള്ള പാല്‍പ്പായസം ജീവിതത്തില്‍ കുടിച്ചിട്ടില്ല. ആര്‍‌ത്തിയോടെ മുഴുവന്‍ ആസ്വദിച്ച് കുടിച്ചു.

പാല്‍‌പ്പായസം കുടിച്ച് നിമിഷങ്ങള്‍ക്കുള്ളില്‍ കൈ കാലുകള്‍ കുഴഞ്ഞ് മുറിയുടെ മൂലയില്‍ വീണപ്പോള്‍ കണ്ടന്‍ പൂച്ച വിധിയില്‍ വിശ്വസിച്ചു. പല നാള്‍ കട്ടാല്‍ ഒരിക്കല്‍ പിടിക്കപ്പെടുമെന്ന് പഠിച്ചു.

പാല്‍‌പ്പായസത്തില്‍ വിഷം ചേര്‍ത്ത് തന്നെ കൊന്നവരെയൊന്നും കണ്ടന്‍ പൂച്ച ശപിച്ചില്ല. ഈ മരണം തന്റെ തെറ്റുകളുടെ ശിക്ഷയാണെന്ന് സ്വയം വിചാരിച്ചു.

കണ്ടന്‍ പൂച്ച ലോകത്തിന് വലിയൊരു സന്ദേശം നല്‍കിയാണ് പിടഞ്ഞു മരിച്ചത്.
“ അതിക്രമിച്ചു കടക്കരുത്.... അന്യന്റെ മുതല്‍ ആഗ്രഹിക്കരുത്....” ഇതായിരുന്നു അവന്റെ അന്ത്യമൊഴി.

ആ വീട്ടിലെ ഭാര്യ സ്‌നേഹം കുറുക്കി ഭര്‍‌ത്താവിനായ് എടുത്തു വെച്ച പാല്‍‌പ്പായസമാണ് താന്‍ എടുത്തു കുടിച്ചതെന്നും, മറ്റാരുടേയോ വിധി തന്റെ തലയില്‍ വന്നു വീഴുകയായിരുന്നെന്നുമുള്ള മനുഷ്യ സത്യത്തിന് പൂച്ചകളുടെ ലോകത്ത് ഒരു വിലയുമില്ല.

Wednesday, December 24, 2008

പുല്‍ക്കൂട്ടില്‍ ജനിച്ചു ( പടം)

യേശുക്കുഞ്ഞ് പുല്‍‌ക്കൂട്ടിലാണ് ജനിച്ചതെന്ന് ആരോ പറഞ്ഞു കൊടുത്തു.
ക്രിസ്‌തുമസ് ട്രീ ഇട്ട ദിവസം മുതല്‍ ഈ പെട്ടിയിലാണ് ആശാന്റെ കിടപ്പ്.
അടിച്ച വഴിയെ പോയില്ലെങ്കില്‍ പോയ വഴിയെ അടിക്കാമെന്നു വെച്ചു.

ബൂലോകര്‍ക്ക്,
എന്റെയും ഡാന്‍‌മോന്റെയും ക്രിസ്‌തുമസ് ആശംസകള്‍
ബാജി ഓടംവേലി, ബഹറിന്‍

Sunday, November 16, 2008

ആടുജീവിതം - ബെന്യാമിന്‍


പ്രിയപ്പെട്ടവരെ,
ശ്രീ. ബെന്യാമിന്റെ “ആടു ജീവിതം“ എന്ന പുതിയ നോവല്‍ പ്രസിദ്ധീകരിച്ചിരിക്കുന്നു.
ബുലോകത്തിലെ മറ്റൊരു അംഗത്തിന്റെ
ഒരു സാഹിത്യ കൃതി കൂടി അച്ചടി മഷി പുരണ്ടിരിക്കുന്നു.
ഗ്രീന്‍ ബുക്സ് ആണ് പ്രസാധകര്‍.
ഗ്രന്ഥ കര്‍ത്താവില്‍ നിന്നും പുസ്തകത്തെ പറ്റി കേള്‍‍ക്കുന്നതിനും,
ബെന്യാമിനെ അനുമോദിക്കുന്നതിനുമായി
ബഹ്‌റൈന്‍ ബ്ലോഗ്ഗേഴ്സ് വീണ്ടും ഒത്തു കൂടുന്നു.
ഈ വരുന്ന വെള്ളിയാഴ്ച സന്ധ്യക്ക് 7.00 മണിക്ക്.
പ്രസ്തുത ചടങ്ങിലേക്ക് എല്ലാ മാന്യ ബ്ലോഗ്ഗര്‍മാരേയും
സവിനയം ക്ഷണിച്ചു കൊള്ളുന്നു...

Thursday, November 6, 2008

വേഷമില്ലാതെ...(ജയറാം)

ബഹറിനിലെ മനാമയിലൂടെ സന്ധ്യയ്‌ക്ക്‌ വണ്ടിയോടിക്കുമ്പോള്‍
വഴിയരികില്‍ കണ്ടത്....
ഇതാര് നമ്മുടെ ജയറാം അണല്ലോ ?
ക്യാമറയെടുത്ത് ക്ലിക്കുകയായി....
“ ഹലോ പാര്‍വതി, ഞാന്‍ വേഷമെടുക്കാന്‍ മറന്നു പോയി..
വേഷമില്ലാതെ ആളുകളെങ്ങനെ തിരിച്ചറിയും”

“സുഹൃത്തെ, എന്റെ മുഖത്തേക്കു നോക്കി സത്യം പറയൂ

എന്നെ കണ്ടാല്‍ ആരാണെന്നു തോന്നും.”

Wednesday, October 22, 2008

മരുഭൂമിയില്‍ നിന്നും മനാമയിലേക്ക് (പടം)

മരുഭൂമിയില്‍ നിന്നും നാലുപേര്‍ മനാമ കാണാനായി പുറപ്പെട്ടു.



“നിനക്കറിയാമോ ലോകത്തിലെ ഏറ്റവും ചിലവുകൂടിയ

സിറ്റികളിലൊന്നാണ് മനാമയെന്ന് ”

“ നീ വെറുതേ പറഞ്ഞ് കൊതിപ്പിക്കാതെ ”




“എടാ കഴുതേ, വേഗം നടക്ക് മനാമ അടുക്കാറായി”

“ എന്നെ, കഴുതേന്നു വീളിക്കല്ലെന്ന് എത്രവട്ടം പറഞ്ഞിട്ടുണ്ട് ”




“ദാ നോക്ക് ഞാനല്ല കഴുത, അതാ ആ പോകുന്നതാ കഴുത”

“നടന്നു പോകുന്നതോ........, മുകളില്‍ ഇരിക്കുന്നതോ....... ? ”
............................................ :) :) :)

[സാമ്പത്തിക പ്രതിസന്ധി കാരണം ചെലവുകുറഞ്ഞ വാഹനം]

ചാഞ്ഞ്, കവിണ്, പാട്ടപ്പുറത്ത് (പടം)

വേരുകള്‍ ഉറച്ചു പോയി.....
കരയോടു കടുത്ത പ്രേമം...
എന്നെ കണ്ടാല്‍ കുഴപ്പം വല്ലതും ഉണ്ടോ ?
ചെറിയ ചരിവുണ്ട് ... കാര്യമാക്കേണ്ട....

കവിണു വീണു...

ഇനിയും വേഗം എഴുന്നേല്‍ക്കും നടക്കും പിന്നെ ഓടും..


പാട്ടപ്പുറത്ത് രാജാവ്‌....
ഒരു നാള്‍ ഞാനും കടലില്‍ നീന്താന്‍ പോകും

അതാ അവിടെയാണ് നഗരം
അവിടെയാണ് വികസനം ഉയരുന്നത്.

Monday, September 29, 2008

ദുശ്ശകുനം

രാവിലെ ജോലിയ്ക്കായ് പോകാന്‍ ഇറങ്ങുമ്പോള്‍ ദുശ്ശകുനങ്ങളൊന്നും കാണാന്‍ ഇടയാകരുതേയെന്ന് ഉണരുമ്പോള്‍ത്തന്നെ പ്രാര്‍‌ത്ഥിക്കാറുണ്ട്.

നാട്ടിലായിരുന്നെങ്കില്‍ ദുശ്ശകുനം കണ്ടാല്‍ അന്ന് ജോലിയ്‌ക്ക് പോകേണ്ടെന്ന് വെയ്‌ക്കാം, ഇവിടെ ഈ ഗള്‍ഫില്‍ അതു പറ്റില്ലല്ലോ? ഇവിടെ ആര്‍‌ക്കാ ശകുനത്തിലൊക്കെ വിശ്വസിക്കാന്‍ സമയം കിട്ടുക !

ആഴ്‌ചയില്‍ രണ്ടു മൂന്നു ദിവസങ്ങള്‍ ദുശ്ശകുനങ്ങള്‍ വന്ന് വഴി മുടക്കി ജോലിയ്‌ക്ക് പോകാതിരുന്നത് ഇന്ന് ഓര്‍‌മ്മമാത്രം.

ഇന്ന് പതിവ് പ്രാര്‍‌ത്ഥനയോടെ വഴിയിലോട്ട് ഇറങ്ങിയപ്പോള്‍ കണി കണ്ടത് ഒരു പട്ടി വാലും താത്തിട്ട് വിനീതനായി നില്‍ക്കുന്ന കാഴ്‌ചയാണ്. ഗള്‍ഫു നാട്ടിലെ പട്ടി അറബിയായാലും വിദേശിയായാലും പട്ടിയാണ്. അതും പെണ്‍പട്ടിയെ കണി കാണുന്നത് ദുശ്ശകുനമാണെന്ന് ഉറപ്പ്. ഇന്ന് തന്നെ തേടി ഏതോ അപകടം പതിയിരിക്കുന്നുണ്ടെന്ന് മനസ്സ് മന്ത്രിച്ചു.

ദുശ്ശകുനമാണെന്നും വിചാരിച്ച് ജോലിയ്‌ക്ക് പോകാതിരിക്കാന്‍ പറ്റില്ലല്ലോ ! എന്തു വന്നാലും അനുഭവിക്കുകയെന്നുറച്ച് ജോലിക്കു പോയി.

ഓഫീസിലെത്താന്‍ പതിവു പോലെ ഇന്നും അല്പം വൈകി. ക്യാബിനു മുന്‍പില്‍ മാനേജര്‍ എനിക്കുള്ള കത്തുമായി കാത്തു നില്‍ക്കുന്നുണ്ടായിരുന്നു.

കത്തു വായിച്ചു നോക്കേണ്ട കാര്യമില്ല. അതിന്റെ ഉള്ളടക്കം ഊഹിക്കാനാവും, തന്നെ പിരിച്ചു വിട്ടുകൊണ്ടുള്ള കത്താകും.

“അല്ലെങ്കിലും നിങ്ങളോടുകൂടെ ജോലിചെയ്യുന്ന എന്നെ വേണം പറയാന്‍“
കത്തും വാങ്ങി ഓഫീസിന്റെ പടികളിറങ്ങി.

വാലും താഴ്‌ത്തിയിട്ട് നില്‍‌ക്കുന്ന പെണ്‍പട്ടിയെ കണി കണ്ടപ്പോഴേ വിചാരിച്ചതാണ് എന്തോ അപകടം പതിയിരിക്കുന്നുണെന്ന്. എന്തായാലും ജീവഹാനിയൊന്നും സംഭവിച്ചില്ലല്ലോ !

താമസിക്കാതെ ശകുനത്തില്‍ വിശ്വാസമുള്ളവരുടെ നാട്ടിലേക്ക് തിരികെ പറക്കാമല്ലോ എന്ന് ഓര്‍‌ത്തപ്പോള്‍ മനസ്സിന്റെ ഏതോ കോണില്‍ സന്തോഷത്തിന് ചിറകു മുളച്ചിരുന്നു.

പിന്നാമ്പുറം
മാനേജര്‍ നല്‍‌കിയ കത്തില്‍ പ്രൊമോഷന്‍ ഓര്‍‌ഡറായിരുന്നു. ആ കത്തും വാങ്ങി ദേഷ്യപ്പെട്ട് പിറുപിറുത്തു കൊണ്ട്‌ പടികളിറങ്ങി പോകുന്നതു കണ്ട മാനേജര്‍ പിന്നീട് അവനെ ജോലിയില്‍ നിന്നും പിരിച്ചു വിടുകയായിരുന്നു.

Saturday, September 27, 2008

പ്രവചനം

വിശേഷമുണ്ടെന്ന് അറിഞ്ഞപ്പോള്‍ത്തന്നെ അവള്‍നിര്‍‌ബ്ബന്ധപൂര്‍‌വ്വം പറഞ്ഞു.
“ ആണായിരിക്കും അല്ല ആണാണ് “

കടിഞ്ഞൂല്‍പ്രസവത്തിന്റെ എല്ലാ ആധികളും മനസ്സിലേറ്റി നടക്കുമ്പോള്‍കൂട്ടുകാരുടെയൊക്കെ വാക്കുകള്‍വേദവാക്യമായിരുന്നു.
“ നിങ്ങള്‍ഭാഗ്യമുള്ളവരാ... കഴുത്തിനു ചുറ്റുമുള്ള കറുത്ത പാടുകണ്ടാലറിയാം ആണാണെന്ന്”

അവള്‍ഒരു കൈയില്‍കൊള്ളാവുന്നത്ര മഞ്ചാടിക്കുരു വാരി എണ്ണി നോക്കി. ആകെ മഞ്ചാടിക്കുരുവിന്റെ എണ്ണം ഒറ്റ അക്കമാണെങ്കില്‍ആണും ഇരട്ട അക്കമാണെങ്കില്‍പെണ്ണും. ആവര്‍‌ത്തിക്കപ്പെട്ട മഞ്ചാടികണക്ക് പറഞ്ഞു.
“ ആണാണ്”

പരമ്പരാഗത ചൈനീസ് കലണ്ടറില്‍പ്രായവും ഗര്‍‌ഭം ധരിച്ച മാസവും നോക്കുമ്പോളും സംഗതി ശരിയാണ്.
“ ആണാണ്”

പ്രസവമുറിയുടെ പുറത്തെ ആകാംഷയോടുള്ള കാത്തിരിപ്പിന്റെ അവസാനം നേഴ്സ് തുണിയില്‍പൊതിഞ്ഞ കുഞ്ഞിനെ അപ്പന്റെ കൈകളിലേക്ക് കൊടുക്കുമ്പോള്‍പറഞ്ഞു.
“പെണ്ണാണ്”

സ്‌നേഹത്തോടെ പെണ്‍കുഞ്ഞിനെ കൈയില്‍വാങ്ങുമ്പോള്‍അപ്പനോര്‍‌ത്തു എല്ലാവരുടേയും ‘ആണാണെ‘ന്നുള്ള പ്രവചനങ്ങള്‍തന്നെക്കുറിച്ച് ആയിരുന്നല്ലോയെന്ന്.

Saturday, September 6, 2008

പൂക്കളമത്സരം (പടം)




Posted by Picasa

കടപ്പാട് : ബഹറിന്‍ കേരളീയ സമാജം

Friday, September 5, 2008

വടംവലി ( പടം )



______ കുഞ്ഞും തന്നാലായത്

Wednesday, July 30, 2008

കാണ്മാനില്ല

കിണറും കുളവും
വെറുതേ വറ്റിച്ചു
പത്രപ്പരസ്യങ്ങളൊക്കെ
പാ‍ഴ്‌ച്ചിലവായ്
എന്നെത്തേടിപ്പോയവരൊക്കെ
നിരാശരായ് തിരികെയെത്തി
കര്‍‌മ്മങ്ങള്‍ തുടങ്ങി

ഇനിയും ഞാന്‍ പോകാം
എനിക്കല്ലാതെ മറ്റാര്‍‌ക്കാണ്
എന്നെ കണ്ടെത്താനാവുക.


------------------------------------
ഈ കഥ വായിക്കണെ... വെള്ളരിനാടകം
------------------------------------

Sunday, July 6, 2008

ഒരു സിനിമപോലെ

അറുപതു കഴിഞ്ഞ അവിവാഹിതനായ സത്യശീലന്‍ ‘എന്റെ സത്യാന്വേഷണ പരീക്ഷണങ്ങള്‍‘ വായിച്ചു കൊണ്ട് ചാരുകസേരയില്‍ കിടക്കുകയായിരുന്നു.

വാതിലില്‍ ആരോ തുടര്‍‌ച്ചയായി മുട്ടിക്കൊണ്ടിരുന്നു.
വാതില്‍ തുറന്നപ്പോള്‍ അടുത്ത വീട്ടിലെ പെണ്‍‌കുട്ടി.
കോളേജില്‍ പഠിക്കുന്ന പതിനേഴു തികയാത്ത പെണ്‍‌കുട്ടി.
അവള്‍ പലപ്പോഴും വാതിലില്‍ മുട്ടി വായനയ്‌ക്ക് ഭംഗം വരുത്താറുണ്ടായിരുന്നു.

അവള്‍ വന്ന പാടെ സത്യശീലന്‍ വായിച്ചുകൊണ്ടിരുന്ന പുസ്‌തകം ബലമായി പിടിച്ചു വാങ്ങി മടക്കി വെച്ചു.

ഇന്നലെ കണ്ട സിനിമയില്‍ മാഷിന്റെ പ്രായമുള്ള നായകന്‍ അവളുടെ പ്രായമുള്ള നായികയെപ്പറ്റി കവിത എഴുതി പാടുന്നുണ്ടു പോലും.

അവളൊരു കസേര വലിച്ചിട്ട് അതില്‍ ഇരിപ്പുറപ്പിച്ചു.
അവളേപ്പറ്റി ഒരു കവിത എഴുതണം. അതാണ് പെണ്‍കുട്ടിയുടെ ആവശ്യം.

സിനിമയുടെ കഥ അവള്‍ മാഷിനു പറഞ്ഞു കൊടുത്തു.
സിനിമയില്‍ കണ്ട പ്രേമരംഗങ്ങള്‍‌ക്കൊത്ത് അവളുടെ മനസ്സ് നൃത്തം വെച്ചു.

സത്യശീലന്‍ ഒരു കവിതയെഴുതിക്കൊടുത്തു.
അവള്‍ പ്രസിദ്ധീകരിക്കുകയോ ചവറ്റുകൊട്ടയിലെറിയുകയോ എന്തു വേണമെങ്കിലും ചെയ്യട്ടെ.

പെണ്‍‌കുട്ടി പോകുമ്പോള്‍ മാഷിനെ കെട്ടിപ്പിടിച്ച് ചുംബിക്കാന്‍ മറന്നില്ല.

സത്യശീലന്‍ വീണ്ടും ‘എന്റെ സത്യാനേഷണ പരീക്ഷണങ്ങള്‍ വായിച്ചു കൊണ്ട് ചാരുകസേരയില്‍ കിടന്നു.

Sunday, June 29, 2008

മോഷണം

ജയിലിലും പുറത്തും കള്ളന്മാരുള്ള കാലം.
പിടിക്കപ്പെട്ട കൊച്ചു കള്ളന്മാര്‍ അകത്തും.
പിടിക്കപ്പെടാത്ത വലിയ കള്ളന്മാര്‍ പുറത്തും.

“വിലയുള്ളതൊക്കെ ലോക്കറിന്‍ സൂക്ഷിക്കണം.“
അവന്‍ അവളെ ഉപദേശിച്ചു.

അവള്‍ പണവും പണ്ടവും കൂടെ ഹൃദയവും ലോക്കറില്‍ വെച്ചു.
കാമുകന്‍ ലോക്കര്‍ തുറന്ന് പണവും പണ്ടവും മോഷ്‌ടിച്ച് നാടുവിട്ടു.

ഒരു പെരും കള്ളന്‍ മോഷ്‌ടിക്കാനായ് വന്നു
തുറന്ന ലോക്കറിനുള്ളീല്‍ ഒരു ഹൃദയമിരുന്ന് കരയുന്നത് കണ്ടു
“ഹൃദയമെങ്കില്‍ ഹൃദയം“
പെരുംകള്ളന്‍ അവളുടെ ഹൃദയം സ്വന്തമാക്കി.

Sunday, June 22, 2008

തലയില്ലാത്ത ചിത്രം

ടൌണ്‍ഹാളിലെ ചിത്രപ്രദര്‍ശനം കാണാന്‍ പോകവെ
ഓടയിലൂടെ പാലും തേനും ഒഴുകുന്നത് കണ്ടു
നേതാക്കള്‍ മുഖത്തു നോക്കുകയും
ചിരിക്കുകയും ചെയ്യുന്നു
ഒരു പൊതുതെരഞ്ഞെടുപ്പുകൂടി ആസന്നമായെന്നറിഞ്ഞു

ചിത്രകാരന്‍ ഹാളിന്റെ മൂലയ്‌ക്കിരുന്ന് ചിത്രം വരയ്‌ക്കുന്നു
കൈയും കാലും ശരീരവും വരച്ചു കഴിഞ്ഞു
തല വരച്ചിരുന്നില്ല
പൂര്‍‌ത്തിയാക്കാത്ത ചിത്രം ചുളു വിലയ്‌ക്ക് വാങ്ങി

തലയില്ലാത്ത ചിത്രവും വാങ്ങിപ്പോകുന്ന കഴുതയെ കണ്ട്
ചിലര്‍ മനസ്സിലെന്തോ പറഞ്ഞ് ചിരിച്ചു
അവര്‍ക്ക് അറിയില്ലല്ലോ
ഇത് ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ ചിത്രമാണെന്ന്

Sunday, June 15, 2008

റോഡ് മുറിച്ച് കടക്കുമ്പോള്‍...

റോഡിന്റെ ഇരു വശത്തേക്കും നോക്കി വാഹനങ്ങള്‍ വരുന്നില്ലെന്ന് ഉറപ്പുവരുത്തിയ ശേഷമേ റോഡ് മുറിച്ചു കടക്കാന്‍ പാടുള്ളൂ എന്ന് ചെറിയ ക്ലാസ്സില്‍ പഠിക്കുന്നതാണ്.

ആ വൃദ്ധന്‍ അതൊന്നും ശ്രദ്ധിച്ചിരിക്കില്ല.

ആരൊക്കെയാ വണ്ടിക്കു മുന്‍‌പില്‍ വന്നു പെടുന്നതെന്ന് കാണാന്‍ വാഹനത്തിന്‍ കണ്ണില്ലല്ലോ !

അത് ഓടിക്കുന്ന ഡ്രൈവറുടെ കാഴ്‌ചയില്‍ നിശ്ചിതസമയത്തിനുള്ളില്‍ ഓടിയെത്തേണ്ട ലക്ഷം മാത്രമാണുള്ളത്.

വണ്ടിയിലെ യാത്രക്കാര്‍ ഉറക്കത്തിന്റെ ആലസ്യത്തിലാണ്. മിക്കവരും കണ്ണുകള്‍ പൂട്ടി ഉറക്കം നടിക്കുകയാണ്. വടിയും കുത്തിപ്പിടിച്ച് റോഡ് മുറിച്ചു കടക്കാന്‍ ശ്രമിച്ച വൃദ്ധനെ ഇടിച്ചു തെറിപ്പിച്ചതൊന്നും അവര്‍ അറിയുന്നില്ലെന്നു നടിച്ചു, കാരണം അവരാരും അല്ലല്ലോ ആ വൃദ്ധന്‍.

കണ്ടക്‌ടര്‍ തലപുറത്തേക്കൊന്നിട്ടു നോക്കി, ലക്ഷ്യത്തിലേക്ക് ഡബിള്‍‌ ബെല്ലു കൊടുത്തു. ബസ്സ് പൊടി പറത്തി യാത്ര തുടര്‍‌ന്നു.

തിരക്കുള്ള ജനം വണ്ടിയിടിച്ച് മരിച്ചു കിടക്കുന്ന വൃദ്ധനെ നോക്കി – കാണാതെ തിരക്കില്‍ ലയിച്ചു.

കാവല്‍ നിന്ന പോലീസുകാരന്‍ ഡ്യൂട്ടി കഴിയാറായിട്ടും അവകാശികളെത്താത്തതില്‍ പരിഭവിച്ച് ജഡം ഓടയിലെ ശക്‌തിയുള്ള ഒഴുക്കിലേക്ക് തള്ളി ഫയല്‍ ക്ലോസ്സു ചെയ്‌തു. ഓടവെള്ളം ചെന്ന് ചേരുന്നതും ഗംഗ പോലൊരു നദിയിലാണല്ലോ. കടലിലെത്തിലെങ്കിലും വിശ്രമിക്കട്ടെ ആര്‍‌ക്കും വേണ്ടാത്ത ജന്മം.

പത്രത്തിന്റെ ചരമപേജില്‍ സ്വന്തം മുഖം തിരയുന്നവര്‍ അന്യന്റെ മുഖമെങ്ങനെ കാണാന്‍ !

വിലയില്ലാത്ത വാര്‍‌ത്തകള്‍ വിലയുള്ള ചാനല്‍ കാണുമോ ?

ആ വൃദ്ധനായ കണ്ണുപൊട്ടന്‍ ഒരിക്കലെങ്കിലും വണ്ടിയെ തൊട്ടറിഞ്ഞല്ലോയെന്ന് നമുക്കാശ്വസിക്കാം.

Saturday, June 14, 2008

ഇടവേളയില്‍ തുടങ്ങിയത്

അവളുടെ അര്‍‌ദ്ധനഗ്‌ന മേനിയൊ മുഖ സൌന്ദര്യമോ ആയിരുന്നില്ല, ആ മുഖത്ത് വിരിഞ്ഞ ആരെയും മയക്കുന്ന ചിരിയായിരുന്നു അവനെയും ആകര്‍ഷിച്ചത്.

അവളില്ലാതൊരു ജീവിതം അസാധ്യമാണെന്ന് അറിയുകയായിരുന്നു.

ആ ചിരി ജീവിതസന്ധ്യകളില്‍ ആശ്വാസമാകുമെന്നു ചിന്തിച്ച്, ഒന്നിച്ച് ജീവിതം തുടങ്ങി.

കൈ പിടിച്ചു നടന്നത് സ്വര്‍‌ഗ്ഗത്തിലൂടെയാണെന്ന് നിനച്ചു.

ആര്‍‌ഭാടങ്ങള്‍ വിലകൊടുത്ത് വാങ്ങുമ്പോള്‍ പോക്കറ്റ് കാലിയാകുന്നത് അറിയുന്നുണ്ടായിരുന്നുവോ ?

കടം വാങ്ങി ചിലവാക്കുമ്പോഴും അവള്‍ കൈയില്‍ മുറികെ പിടിച്ചിട്ടുണ്ടായിരുന്നു.

കാലം ചവച്ചു തുപ്പിയ ചണ്ടി...
കടം കയറി മുടിഞ്ഞവന്‍....
അവളുടെ മുന്‍‌പില്‍ ഫാനില്‍ തൂങ്ങി ആടുമ്പോഴും....

അവള്‍ സ്‌ക്രീനില്‍ ചിരിച്ചുകൊണ്ട് പുതിയ ഇരകള്‍‌ക്ക് വേണ്ടി വല വീശുകയായിരുന്നു.

Monday, June 9, 2008

പ്രതിഷേധിക്കുന്നു.......



കേരള്‍സിന്റെ തെറ്റായ നടപടികളില്‍ പ്രതിക്ഷേധിച്ച്
ബൂലോകം ആചരിക്കുന്ന കരിവാരത്തോട്
ഐക്യദാര്‍ഡ്യം പ്രഖ്യാപിക്കുന്നു.....
മോഷണത്തിനും ബൂലോകര്‍‌ക്കെതിരെയുള്ള
ഭീഷണിക്കും എതിരെ പ്രതിഷേധിക്കുന്നു.......

Thursday, May 8, 2008

ഉലക്ക - ഉലക്കമാത്രം

ഉലക്ക - ഉലക്കമാത്രം.

വിവാഹത്തിന്, സുഹൃത്തിന്റെ വകയായിരുന്നു ഈ പുതുമയുള്ള സമ്മാനം.

“ഉരല്‍ ഇല്ലാതെ ഉലക്കമാത്രമായിട്ടെന്തിനാ.....,“
“ഇന്നത്തെക്കാലത്ത് ആരാ ഉരലും ഉലക്കയും മറ്റും ഉപയോഗിക്കുന്നത്.“
“ഞങ്ങള്‍ക്ക് ഗ്രൈന്ററുണ്ടല്ലോ....“
“ഇടിക്കുകയും പൊടിക്കുകയുമൊക്കെ ഗ്രൈന്ററിലാകാമല്ലോ !“
“എന്നാലും ഇരിക്കട്ടെ...“

“ഒരുമയുണ്ടെങ്കില്‍ ഉലക്കയിലും കിടക്കാം...” എന്നും പറഞ്ഞ് തോളില്‍ തട്ടി വിവാഹമംഗളങ്ങള്‍ നേരുമ്പോള്‍ വധൂ വരന്മാര്‍ മുഖത്തോടു മുഖം നോക്കി ഊറിച്ചിരിച്ചു.

മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ സമ്മാനമായ് കിട്ടിയ ഉലക്ക ഉപയോഗിക്കാതിരുന്ന് നിറം മങ്ങുകയും അങ്ങിങ്ങ് പൂപ്പല്‍ പിടിക്കുകയും ചെയ്‌തു.

വര്‍‌ഷങ്ങള്‍ പോകവേ ഒരുനാള്‍ തിരിച്ചറീഞ്ഞു, ഉലക്കയ്‌ക്ക് ചിതല്‍ പിടിച്ചിരിക്കുന്നു.

പിന്നെ അതിനെച്ചൊല്ലി വഴക്കായി. വഴക്ക് മൂത്ത് കയ്യാങ്കളിയായി.

ഒരാള്‍ തന്റെ വലിയ ശത്രുവിന്റെ തലയില്‍ ഉലക്കകൊണ്ട് ആഞ്ഞടിച്ചു.

ഒരാള്‍ വേദന കൊണ്ട് പുളയുമ്പോഴും ഇരുവര്‍ക്കും സംതൃപ്‌തി തോന്നി.

വൈകിയാണെങ്കിലും വിവാഹ സമ്മാനത്തിന് ഉപയോഗമുണ്ടായല്ലോ !

Wednesday, April 23, 2008

പാസ്സിങ്ങ് ദി പാഴ്‌സല്‍

കോളേജില്‍ പഠിക്കുന്ന കാലത്താണ് ആദ്യമായ് ‘പാസ്സിങ്ങ് ദി പാഴ്‌സല്‍‘ കളിക്കുന്നത്.

നല്ല രസമുള്ള കളിയാണ്.

മനോഹരമായി പൊതിഞ്ഞു കെട്ടിയ ഒരു സമ്മാനം കളിയില്‍ പങ്കെടുക്കുന്നവര്‍കൈമാറിക്കൊണ്ടിരിക്കും. സമ്മാനപ്പൊതി ഒരു കൈയില്‍നിന്ന് മറ്റൊരു കൈയിലേക്ക് കൈമാറുന്നതിനിടയില്‍ മറഞ്ഞു നിന്നൊരാള്‍ മണിയടിക്കും. അണിയടി ശബ്‌ദം കേള്‍ക്കുമ്പോള്‍ സമ്മാനപ്പൊതി ആരുടെ കൈയിലാണോ ഇരിക്കുന്നത് അവര്‍ പുറത്താകും. അവസാനം വരെ പുറത്താകാതെ നില്‍‌ക്കുന്ന ആളിന് സമ്മാനപൊതി കിട്ടും.

കളിക്കളത്തില്‍ഞങ്ങള്‍ പത്തു പന്ത്രണ്ടു പേരുണ്ടായിരുന്നു.

ഞാന്‍ ആദ്യമേ പുറത്തായി. സമ്മാനപ്പൊതി എന്റെ കൈയിലിരിക്കുമ്പോള്‍നിര്‍ഭാഗ്യവശാല്‍ മണിയടി ശബ്‌ദം മുഴങ്ങി. ഞാന്‍ നാണത്തോടെ പിന്‍‌വാങ്ങി.

മണിയടിശബ്‌ദം കേട്ടപ്പോള്‍ ആരുടെയൊക്ക കൈയിലാണോ സമ്മാനപ്പൊതിയിരുന്നത് അവരൊക്കെ പുറത്തായി.

അവസാനം അവശേഷിച്ചത് ഔസേപ്പാണ്.

അങ്ങനെയാണ് ഞങ്ങളുടെ കൂടെ പഠിച്ച മോളിക്കുട്ടി എന്ന സുന്ദരി (സമ്മാനപ്പൊതി) ഔസേപ്പിന്റെ സ്വന്തമായത്.

Friday, March 28, 2008

സ്‌ക്കൂള്‍

പുറം പോക്കിലെ
ഉച്ചകഞ്ഞിയുള്ള സ്‌ക്കൂള്‍
പൊളിക്കുമെന്നറിഞ്ഞ്
അവിടെയുണ്ടായിരുന്ന
വവ്വാലുകള്‍
ടൈയില്‍
കെട്ടി ഞാന്നു ചത്തു

കള്ള നോട്ട്

കുറേ വര്‍ഷങ്ങള്‍ക്കു മുന്‍‌പ് നൂറു രൂപയുടെ കള്ളനോട്ടുകൊണ്ട് കോഴഞ്ചേരിക്കു പോയി .
മൂപ്പതു രൂപായിക്ക് സാധനങ്ങള്‍ വാങ്ങി.
കൊടുത്തത് കള്ളനോട്ടാണെന്ന് അറിയാതെ കടക്കാരന്‍ രുപാ വാങ്ങി പെട്ടിയില്‍ ഇട്ടു.
ബാക്കി എഴുപതു രൂപാ വാങ്ങി വീട്ടിലേക്കു പോന്നു.
വീട്ടില്‍ വന്നു നോക്കിയപ്പോളാണ് സത്യം മനസ്സിലായത്.
കൈയ്യില്‍ നാല്‍പ്പതിന്റെയും മുപ്പതിന്റെയും ഓരോ നോട്ടുകള്‍.

Wednesday, March 26, 2008

തിരിച്ചു കിട്ടിയ സ്വാതന്ത്യ്രം

തോമാച്ചന്റെ അപ്പന്റെ കാലം മുതല്‍ വീട്ടില്‍ റബ്ബറിന്റെ പണികള്‍‌ക്ക് കൂടെയുള്ള ആളാണ് ഷാജി. തോമാച്ചന്റെ വീടിന്റെ അടുത്തുതന്നെയുള്ള റബ്ബര്‍ ഉണങ്ങുന്ന പുകപ്പുരയോടു ചേര്‍‌ന്ന ഒറ്റമുറിയിലാണ് അവന്‍ താമസിച്ചിരുന്നത്.

റബ്ബര്‍ പണിയില്‍ പാലെടുത്തും മറ്റും സഹായിക്കാന്‍ വന്ന തെക്കേലെ പെണ്ണിനെ കല്ല്യാണം കഴിക്കേണ്ടിവന്നപ്പോള്‍ പുകപ്പുരമുറിയോടു ചേര്‍‌ന്ന് ഒരു ചായിപ്പുകൂടി കെട്ടിയത് ധാരാളമായിരുന്നു. രണ്ടു പിള്ളേരു കൂടി പിറന്നപ്പോഴും ഉള്ള സാഹചര്യത്തില്‍ അവര്‍ സന്തുഷ്‌ടരായിരുന്നു.

ഷാജി വെള്ളമടിക്കുന്നതും ഭാര്യയെ തല്ലുന്നതും രാത്രി വൈകുവോളം ബഹളം വെയ്‌ക്കുന്നതും ഒരു നിത്യ സംഭവമായിരുന്നു.

തോമാച്ചന്റെ വീട്ടില്‍ കാര്യങ്ങള്‍ അല്പം മയത്തിലായിരുന്നെങ്കിലും സ്ഥിതി വ്യത്യസ്ഥമല്ലായിരുന്നു.

തോമാച്ചന്‍ ധ്യാനം കൂടുകയും മാനസാന്തരപ്പെടുകയും ചെയ്‌തതു മുതലാണ് പ്രശ്‌നങ്ങള്‍ തുടങ്ങിയത്. ഷാജിയുടെ വെള്ളമടിയും രാത്രി വൈകിയും ഉച്ചത്തിലുള്ള ബഹളവും തോമാച്ചനെ അലോസരപ്പെടുത്തി.

തോമാച്ചന്‍ ഷാജിയെ ഉപദേശിച്ച് ദൈവ ഭാഗത്താക്കാന്‍ നോക്കിയെങ്കിലും വിജയിച്ചില്ല.

പിന്നെ തോമാച്ചന്‍ അറ്റകൈ പ്രയോഗിച്ചു. ജോലിയില്‍ നിന്നും പിരിച്ചു വിടുമെന്നും പുകപ്പുരയോടു ചേര്‍‌ന്നുള്ള മുറിയില്‍ നിന്ന് പുറത്താക്കുമെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തിയപ്പോള്‍ സംഗതി ഏറ്റു.

ഷാജിയും വെള്ളമടി നിര്‍‌ത്തി. രാത്രിയാകുന്നതിനു മുന്‍‌പേ വീട്ടില്‍ വരികയും വഴക്കൊന്നുമില്ലാതെ സമയത്തു തന്നെ കിടന്നുറങ്ങാനും തുടങ്ങി.

ഒരു ആത്‌മാവിനെ രക്ഷപെടുത്തിയതില്‍ തോമാച്ചനും ആശ്വാസമായി.

ദിവസങ്ങള്‍ക്കു ശേഷം തോമാച്ചന്റെ പുരപ്പുറത്ത് വെള്ളം തോരാന്‍ ഇട്ടിരുന്ന പത്തെണ്‍‌പത് റബ്ബര്‍ഷീറ്റുകള്‍ കള്ളന്‍ കൊണ്ടു പോയി. ഓര്‍‌മ്മ വെച്ചകാലം മുതല്‍ റബ്ബര്‍‌ഷീറ്റ് പുരപ്പുറത്താണ് വെള്ളം തോരാന്‍ ഇടാറുള്ളത്. ആദ്യമായാണ് റബ്ബര്‍ ഷീറ്റുകള്‍ മോഷ്‌ടിക്കപ്പെടുന്നത്.

ഷാജി സ്വന്തം കാശുകൊണ്ട് വെള്ളമടിക്കുമ്പോഴും തനിക്കുണ്ടാകുന്ന ലാഭത്തെപ്പറ്റി തോമാച്ചന്‍ ബോധവാനായി.

“ കാശൊന്നും കൂട്ടി വെച്ചിട്ട് കാര്യമില്ലെടാ... അന്തിക്കൊരല്പം പൂസായില്ലെങ്കില്‍ പിന്നെ ജീവിതമെന്തിനാടാ.....” എന്നു പറഞ്ഞു കൊണ്ട് പിറ്റേ ദിവസം വൈകിട്ട് ഷാജിക്കൊരു മദ്യക്കുപ്പി സമ്മാനിച്ചു.

തിരിച്ചു കിട്ടിയ സ്വാതന്ത്യ്രം ഷാജിയുടെ മുഖത്തു കണ്ട് തോമാച്ചന്‍ മനസ്സില്‍ ചിരിച്ചു.

Sunday, March 9, 2008

മറ്റൊരു ചാനല്‍

വിവാഹത്തിന്റെ തലേന്നാള്‍ രാത്രിയില്‍ മധുരസ്വപ്‌നം കണ്ട് ഉറങ്ങേണ്ട കല്ല്യാണപ്പെണ്ണ് എല്ലാവരും ഉറങ്ങാനായി ഉറക്കം നടിച്ച് കാത്തിരിക്കുകയാണ്.

അത്യാവശ്യ സാധനങ്ങളോക്കെ ഒരു ബാഗിലാക്കി തന്റെ വളര്‍‌ച്ചക്ക് സാക്ഷിയായ വീടിനോട് യാത്രപറയാന്‍ ഒരുങ്ങിയിരിക്കുന്നു.

തന്റെ കാമുകന്‍ ഗെയിറ്റിനു പുറത്ത് ആരും കാണാതെ കാത്തു നില്‍ക്കുന്നതും, അവളുടെ അപ്പന്‍ ഉറക്കം വരാതെ മുറ്റത്തുകൂടി ഉലാത്തുന്നതും സ്‌ക്രീനില്‍ മാറി മാറി തെളിയുന്നുണ്ട്.

ഒരു ഇടവേളയ്‌ക്കു ശേഷം പരിപാടി തുടരും.....

ഹോ... ദൈവമേ... ഈ പരസ്യങ്ങള്‍ക്കൊണ്ട് തോറ്റല്ലോ !

ഇപ്പോള്‍ പരിപാടിയേക്കാള്‍ കൂടുതല്‍ പരസ്യങ്ങളാണ്. ആവര്‍ത്തിച്ച് ആവര്‍ത്തിച്ച് കാണിച്ച് മനസ്സില്‍ പരസ്യങ്ങള്‍ കുത്തി നിറയ്‌ക്കുകയാണ്. പരസ്യങ്ങളുടെയൊക്കെ പണം ഞങ്ങളില്‍ നിന്നുതന്നെയാണ് ഈടാക്കുന്നതെന്ന് അറിയുന്നതുകൊണ്ടാ സഹിക്കുന്നത്.

എന്നാലും സഹിക്കുന്നതിനൊരു പരിധിയില്ലേ.....

ആകാംഷയുടെ മുള്‍‌മുനയില്‍ നിര്‍‌ത്തിയെ പരസ്യങ്ങള്‍ കാണിക്കുകയുള്ളുവെന്ന് നിര്‍‌ബ്ബന്ധം പിടിച്ചാല്‍..., ഞങ്ങള്‍ക്ക് ചാനല്‍ മാറ്റാനറിയാമെന്ന് മറക്കേണ്ട....നല്ല പരിപാടികളുള്ള മറ്റ് ചാനലുകളും ഉണ്ട്.

സ്വപ്‌നത്തിന്റെ ചാനല്‍ മാറ്റാന്‍ എഴുന്നേറ്റപ്പോള്‍ അറിയാതെ ഉണര്‍‌ന്നുപോയി.

Thursday, March 6, 2008

മാജിക്ക് പഠിക്കണം

എനിക്ക് അന്നും ഇന്നും മാജിക്കില്‍ വിശ്വാസമില്ല.

ഒഴിഞ്ഞ കുഴലില്‍ നിന്നും പലവര്‍‌ണ്ണത്തിലുള്ള പൂക്കളെടുക്കുക.
പേപ്പര്‍ കത്തിച്ച് നൂറുരൂപാ നോട്ടാക്കുക.
ഒരു ഗ്ലാസ്സിലെ പാല്‍ പല ഗ്ലാസ്സില്‍ തുളുമ്പെ പകരുക.
സ്‌ട്രോയില്ലാതെ പാല്‍ ദൂരെ നിന്ന് വലിച്ച് കുടിക്കുക.
തൊപ്പിക്കുള്ളില്‍ നിന്നും ജീവനുള്ള മുയലിനെ എടുക്കുക.
ഇതൊക്കെ വെറും കണ്‍കെട്ടുകളാണ്.
കൈ വഴക്കമാണ്.
ടെക്‌നിക്കുകളാണ്.

ഞാനും ഷാലുവും കൂടി കപ്പലണ്ടിയും കൊറിച്ച് കൊച്ചു കൊച്ചു കളി തമാശകള്‍ പറഞ്ഞ് നദിക്കരയിലൂടെ മുട്ടാതെ മുട്ടി നടക്കുമ്പോള്‍ മറുകരയില്‍ മാജിക്ക് നടക്കുകയായിരുന്നു.

ഞങ്ങള്‍ സ്‌ക്കുളിലും കോളേജിലും ഒന്നിച്ചു പഠിച്ചവരാണ്.
ഒരേ നാട്ടുകാര്‍.
ഒരേ ജാതിക്കാര്‍.
സാമ്പത്തിക നിലവാരവും ഒത്തുപോകും.
ചേര്‍ച്ചകള്‍ നൂറില്‍ നൂറാണ്.
എനിക്കൊരു ജോലി കിട്ടിയാല്‍ വിവാഹം നടത്തിത്തരാന്‍ വീട്ടുകാരും മനസ്സില്‍ കുറിച്ചിരിക്കുകയാണ്.

നദിയുടെ മറുകരയില്‍ നിന്ന് മജീഷ്യന്‍ ഷാലുവിനെ വിളിച്ചു.
“കുട്ടീ കടന്നു വരൂ... അടുത്തയിനം ഒരു പെണ്‍കുട്ടിയെ ജീവനോടെ മൂന്നായി മുറിക്കുന്നതാണ്”

“ഷാലു പേടിക്കേണ്ട ഇതു വെറും ടെക്‌നിക്കാണ്...” ഞാന്‍ ധൈര്യം പകര്‍‌ന്നു.

“ വെള്ളത്തിനു മുകളിലൂടെ നടന്നു വരൂ” മജീഷ്യന്‍ ക്ഷണിച്ചു.

ഞങ്ങള്‍ക്ക് അദ്‌ഭുതമായി എങ്ങനെയാണ് വെള്ളത്തിനു മുകളിലൂടെ നടക്കുക.

മാജീഷ്യന്‍ വെള്ളത്തിനു മുകളിലൂടെ നടന്നു കാണിച്ചു.
മാജിഷ്യന്‍ വെള്ളത്തിലൂടെ നടന്ന് ഞങ്ങളുടെ അടുത്തു വന്നു.
ഷാലുവിന് മാജിക്കില്‍ വിശ്വാസമായി.
മജീഷ്യന്‍ ഷാലുവിന്റെ കൈ പിടിച്ച് വെള്ളത്തിനു മുകളിലൂടെ മറുകരയിലേക്ക് നടന്നു.

ഞാന്‍ വെള്ളത്തില്‍ നടക്കാന്‍ ശ്രമിച്ചു. പക്ഷേ ആവുന്നില്ല. ഞാന്‍ വെള്ളത്തില്‍ താഴ്ന്നു പോകുകയാണ്.

മറുകരയില്‍ കരഘോഷം മുറുകുന്നു. മജീഷ്യന്‍ എന്റെ ഷാലുവിനെ ഇപ്പോള്‍ മൂന്നോ നാലോ ആയി മുറിച്ചു കാണും.

ദിവസങ്ങളോളം ഞാന്‍ ആ നദിക്കരയില്‍ത്തന്നെ കാത്തു നിന്നു ഷാലു വരാഞ്ഞപ്പോള്‍ മനസ്സിലായി മാജിക്കില്‍ എന്തോ സത്യമുണ്ട്.

എനിക്കും ജീവിക്കാനായി മാജിക്കു പഠിക്കണം.

Thursday, January 17, 2008

ശ്വാസ നിയന്ത്രണം

പാഠം ഒന്ന്
സമാധിയിലേക്കുള്ള മാര്‍ഗ്ഗമാണ് ധ്യാനം.

പാഠം രണ്ട്
ധ്യാനത്തിന്റെ ഭാഗമാണ് യോഗ.

ഹാളില്‍ കയറി
തറയില്‍ ഇരുന്നു
അവര്‍ പറഞ്ഞ പ്രകാരം
ശ്വാസം ഉള്ളിലേക്ക് വലിച്ചു
പിടിച്ചു നിര്‍‌ത്തി
സാവകാശം പുറത്തേക്കു വിട്ടു
അഞ്ചു പ്രാവശ്യം ആവര്‍‌ത്തിച്ചു
ടെന്‍‌ഷന്‍ മാറി
പുറത്തിറങ്ങി
ഫീസ് അടയ്‌ക്കണം
കൌണ്ടറില്‍ ചെന്നു
ഓക്‌സിജന്‍ ബില്ല് കണ്ടു
ശ്വാസം നിലച്ചു
സമാധിയായി.