Monday, December 20, 2010

കാമലസ് / Kamales a short film by Baji Odamveli


ഒട്ടകപഷിയുടെ ശാസ്‌ത്രീയ നാമത്തില്‍ നിന്നുമാണ്‍ കാമലസ് എന്ന പേര്‍ സ്വീകരിച്ചത്. ഒട്ടകപക്ഷി നയം എന്ന പ്രയോഗം നാം കേട്ടിട്ടുണ്ട്, ഓടിയൊളിക്കാനുള്ള വ്യഥാ ശ്രമത്തെ സൂചിപ്പിക്കുന്ന അതിരൂക്ഷമായ പരിഹാസമാണ് ഈ പ്രയോഗത്തിന്റെ കാതല്‍. ശത്രുക്കളില്‍ നിന്ന് രക്ഷനേടാന്‍ ഒട്ടകപ്പക്ഷികള്‍ സ്വീകരിക്കുന്ന ഒരു മാര്‍ഗമുണ്ടത്രെ. മറ്റാരും കാണാതിരിക്കാന്‍ തല മണ്ണില്‍ പൂഴ്ത്തി ഇരിക്കും. അങ്ങനെ ഇരുന്നാല്‍ തന്നെ ആരും കാണുന്നില്ല എന്നാണ് ആ പക്ഷിയുടെ വിചാരം. തല മണ്ണില്‍ പൂഴ്ത്തുമ്പോള്‍ താന്‍ മുന്നിലുള്ളതൊന്നും കാണുന്നില്ല എന്നതല്ലാതെ തന്നെ ആരും കാണാതിരിക്കുന്നില്ല എന്ന സത്യം പാവം ഒട്ടപക്ഷിക്ക് അറിയില്ല പോലും.

ഒത്തിരി പ്രശ്‌നങ്ങളില്‍ നിന്നും ഓടി ഒളിക്കാനായി, സമൂഹവുമായുള്ള എല്ലാ ബന്ധങ്ങളും ഉപേക്ഷിക്കുന്ന അന്തര്‍മുഖനായ ഒരു മനുഷ്യന്റെയും നിസ്സഹായരായ അയാളുടെ കുടുംബത്തിന്റെയും കഥ പറയുന്നു കാമലസ്.

ostrich - a person who refuses to face reality or recognize the truth (a reference to the popular notion that the ostrich hides from danger by burying its head in the sand)
According to African folklore, an ostrich prefer to close its eyes and hide its head in a bush or hole in the ground when facing danger. Since the ostrich can no longer see the danger, it believes that the danger no longer exist and that it is safe from the consequences of the danger, whilst the bulk of its body remains in the open and thus vulnerable to the original danger. An Ostrich Policy is therefore the inability to act appropriately to avert danger or the inevitable consequences thereof.

Saturday, September 18, 2010

സമാജം കഥ - കവിതാ പുരസ്കാരം - 2010

ബഹറിന്‍ കേരളീയ സമാജം
സാഹിത്യ വിഭാഗം

സമാജം കഥ - കവിതാ പുരസ്കാരം - 2010

ഗൾഫ്‌ മലയാളികളുടെ സർഗ്ഗവാസനകൾ കണ്ടെത്തുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമായി ബഹറിന്‍ കേരളീയ സമാജം സാഹിത്യവിഭാഗം - 'സമാജം കഥ / കവിതാ പുരസ്കാരം - 2010' എന്ന പേരിൽ കഥ - കവിത മത്സരം സംഘടിപ്പിക്കുന്നു. അയ്യായിരം രൂപയും ഫലകവും പ്രശസ്‌തി പത്രവുമാണ്‌ ഓരോ വിഭാഗത്തിലേയും സമ്മാനം. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ തങ്ങളുടെ സൃഷ്ടികൾ 2010 സെപ്‌റ്റംബർ 20 തിങ്കളാഴ്‌ചക്കു മുൻപായി ബഹറിൻ കേരളീയ സമാജം, പി.ബി. നമ്പർ. 757, മനാമ, ബഹറിൻ എന്ന വിലാസത്തിലോ bksaward@gmail.com എന്ന ഇ മെയിൽ വിലാസത്തിലോ അയയ്ക്കുവാൻ താത്പര്യപ്പെടുന്നു. കവറിനു മുകളിൽ - 'സമാജം കഥ / കവിതാ പുരസ്കാരം - 2010'എന്ന് പ്രത്യേകം രേഖപ്പെടുത്തിയിരിക്കണം. നാട്ടിൽ നിന്നുള്ള കഥാകാരന്മാരും കവികളും ഉൾപ്പെട്ട ജൂറിയായിരിക്കും അവാർഡുകൾ നിശ്ചയിക്കുക.

പങ്കെടുക്കുന്നവർക്കുള്ള നിർദ്ദേശങ്ങൾ:
1. രചയിതാവ്‌ ഇപ്പോൾ ഗൾഫ്‌ മേഖലയിൽ എവിടെയെങ്കിലും താമസിക്കുന്ന വ്യക്‌തി ആയിരിക്കണം
2. മൗലിക സൃഷ്ടികൾ മാത്രമേ പരിഗണിക്കുകയുള്ളൂ, വിവർത്തനങ്ങൾ, ആശയാനുകരണം എന്നിവ പരിഗണിക്കുന്നതല്ല.
3. ഒരു വ്യക്‌തി ഒരു വിഭാഗത്തിൽ ഒരു സൃഷ്ടി മാത്രമേ അയയ്ക്കാൻ പാടുള്ളൂ. എന്നാൽ ഒരാൾക്ക്‌ കഥയ്ക്കും കവിതയ്ക്കും ഒരേ സമയം പങ്കെടുക്കാം.
4. പ്രസിദ്ധീകരിച്ചതോ പ്രസിദ്ധീകരിക്കാത്തതോ ആയ സൃഷ്ടികൾ അയയ്ക്കാം.
5. കഥ 10 പുറത്തിലും കവിത 60 വരിയിലും കൂടാൻ പാടില്ല.
6. സൃഷ്ടികളിൽ രചയിതാവിന്റെ പേരോ തിരിച്ചറിയാനുതകുന്ന മറ്റ്‌ സൂചനകളോ പാടില്ല.
7. രചയിതാവിനെ സംബന്ധിച്ച വിവരങ്ങൾ, ബന്ധപ്പെടാനുള്ള നമ്പർ, ഇ മെയിൽ വിലാസം എന്നിവ പ്രത്യേകം തയ്യാറാക്കി സൃഷ്ടികൾക്കൊപ്പം അയയ്ക്കണം
8. സൃഷ്ടികൾ ലഭിക്കേണ്ട അവസാന തീയതി : 20.09.2010
9. ബഹറിൻ കേരളീയ സമാജം സാഹിത്യവിഭാഗം കമ്മിറ്റി അംഗങ്ങൾ മത്സരത്തിൽ പങ്കെടുക്കാൻ പാടില്ല
10. ജൂറിയുടെ തീരുമാനം അന്തിമമായിരിക്കും.
11. മത്സരത്തിനായി അയയ്ക്കുന്ന സൃഷ്ടികൾ തിരിച്ചു നല്‌കുന്നതല്ല, അതിനാൽ കോപ്പികൾ സൂക്‌ഷിക്കുക.
12. കൂടുതൽ വിവരങ്ങൾക്ക്‌ സാഹിത്യവിഭാഗം കണ്‍‌വീനര്‍ ബാജി ഓടംവേലി 00973 - 39258308 എന്ന നമ്പറിൽ ബന്ധപ്പെടുക. (bajikzy@yahoo.com)

എന്‍. കെ. വീരമണി (36421369) സെക്രട്ടറി
ബിജു എം. സതീഷ് (36045442) സാഹിത്യ വിഭാഗം സെക്രട്ടറി

Friday, September 3, 2010

പവിഴ മഴ പ്രകാശനം ചെയ്‌തു




പവിഴ മഴ പ്രകാശനം ചെയ്‌തു
ഗള്‍ഫ് മേഖലയിലെ 80 കവികളുടെ കവിതകള്‍ അടങ്ങിയ കവിതാസമാഹാരം “ പവിഴ മഴ “ ബഹറിന്‍ കേരളീയ സമാജത്തില്‍ വെച്ച് പ്രകാശനം ചെയ്‌തു. പ്രശസ്‌ത ചലച്ചിത്രകാരന്‍ ശ്രി. പി. ടി. കുഞ്ഞുമുഹമ്മദായിരുന്നു പ്രകാശകന്‍. ആദ്യ പ്രതി അദ്ദേഹത്തില്‍ നിന്നും സമാജം സെക്രട്ടറി ശ്രി. എന്‍. കെ. വീരമണി ഏറ്റുവാങ്ങി. സമാജം ആക്‌ടിങ്ങ് പ്രസിഡന്റ് ശ്രീ. സജു കുമാര്‍ കെ. എസ്. അദ്ധ്യക്ഷത വഹിച്ചു. ബിജു എം. സതീഷ്, ബാജി ഓടംവേലി, കമാല്‍ മൊഹിതീന്‍, ഒഴൂര്‍ രാധാകൃഷ്ണന്‍, മുരളീധര്‍ തമ്പാന്‍, കാമിന്‍ നസീഫ് തുടങ്ങിയവര്‍ സംസാരിച്ചു.

ബാജി ഓടംവേലി എഡിറ്ററായുള്ള ഈ കവിതാ സമാഹാരത്തില്‍ ദുബായ്, അബുദാബി, ഖത്തര്‍, സൌദി, ബഹറിന്‍ തുടങ്ങി വിവിധ രാജ്യങ്ങളിലെ കവികളുടെ കവിതകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 73 കവിതകള്‍ ബഹറിനില്‍ നിന്നു തന്നെയുള്ളതാണ്. ബഹറിന്റെ വിവിധ ഭാഗങ്ങളിലുള്ള ലേബര്‍ ക്യാമ്പുകളും മറ്റും സന്ദര്‍ശിച്ച് കവിതയില്‍ താത്‌പര്യമുള്ള മുഴുവന്‍ പേരുടേയും രചനകള്‍ ഉള്‍പ്പെടുത്താന്‍ ശ്രമിച്ചിട്ടുണ്ട്. ഗള്‍ഫ് മേഖലയിലെ കവികളുടെ ഒരു ഡയറക്‌ടറിയായും ഈ കവിതാസമാഹാരം പ്രയോജനപ്പെടുത്താം. എഴുത്തുകാരുടെ ഫോട്ടോയും അവരേപ്പറ്റിയുള്ള വിവരണവും കൂടെ ചേര്‍ത്തിരിക്കുന്നത് എഴുത്തുകാരെ കൂടുതല്‍ അടുത്തറിയാന്‍ സഹായിക്കും. ബഹറിനിലെ എഴുത്തുകാരുടെ കൂട്ടായ്‌മയായ തണല്‍ പബ്ലിഷേര്‍സാണ് പുസ്‌തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്. പതിനൊന്നംഗ കമ്മറ്റിയാണ്‍ കവിതകള്‍ ശേഖരിച്ച് പുസ്തകരൂപത്തിലാക്കാന്‍ നേതൃത്വം നല്‍കിയത്. ശ്രീ. സോണി ജോര്‍ജ്ജാണ് കവര്‍പേജ് തയ്യാറാക്കിയിരിക്കുന്നത്.

ആഗസ്‌റ്റ് രണ്ടാം തീയതി വൈകിട്ട് 8 മണിക്ക് നടക്കുന്ന സാഹിത്യവേദി മീറ്റിംഗില്‍ ഇതില്‍ എഴിതിയിരിക്കുന്ന കവിതകള്‍ കവികള്‍ അവതരിപ്പിക്കുകയും കവികളെ അനുമോദിക്കുകയും ചെയ്യും.

“ആധുനീക കേരള നിര്‍മ്മിതിയില്‍ പ്രവാസികളുടെ പങ്ക് “ എന്ന വിഷയത്തില്‍ നടക്കുന്ന സെമിനാറില്‍ ശ്രീ. പി. ടി. കുഞ്ഞുമുഹമ്മദ് വിഷയം അവതരിപ്പിച്ചു. തുടര്‍ന്ന് ചര്‍ച്ചയും അദ്ദേഹവുമായി മുഖാമുഖവും ഉണ്ടായിരുന്നു.

Sunday, April 25, 2010

ദല-കൊച്ചുബാവ സാഹിത്യ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

ദുബായിലെ സാംസ്‌കാരിക സംഘടനയായ 'ദല'യുടെ കൊച്ചുബാവ സാഹിത്യ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. കഥാ വിഭാഗത്തില്‍ ബാജി ഓടംവേലിയുടെ 'വെള്ളരി നാടകം', കവിതാ വിഭാഗത്തില്‍ രമ്യ തുറവൂരിന്റെ 'നോക്കുകുത്തി', ഏകാങ്ക നാടകത്തില്‍ ഗിരീഷ് ഗ്രാമികയുടെ 'ഒറ്റമുറി', ലേഖനത്തിന് അഭിജിത് മോസ്‌കോ എന്നിങ്ങനെയാണ് അവാര്‍ഡ് നേടിയത്. 5001 രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരമെന്ന് സംഘാടക സമിതി ചെയര്‍മാന്‍ ഡോ.എ.കെ.നമ്പ്യാരും 'ദല' പ്രസിഡന്റ് എന്‍.കെ.കുഞ്ഞഹമ്മദും പത്രസമ്മേളനത്തില്‍ അറിയിച്ചു. മെയ് ആദ്യവാരം പുരസ്‌കാരങ്ങള്‍ നല്കും. പുരോഗമന കലാ സാഹിത്യ സംഘത്തിന്റെ നേതൃത്വത്തിലാണ് ചടങ്ങ്. പൊന്ന്യം ചന്ദ്രനും എം.കെ.മനോഹരനും സംബന്ധിച്ചു.