Wednesday, March 26, 2008

തിരിച്ചു കിട്ടിയ സ്വാതന്ത്യ്രം

തോമാച്ചന്റെ അപ്പന്റെ കാലം മുതല്‍ വീട്ടില്‍ റബ്ബറിന്റെ പണികള്‍‌ക്ക് കൂടെയുള്ള ആളാണ് ഷാജി. തോമാച്ചന്റെ വീടിന്റെ അടുത്തുതന്നെയുള്ള റബ്ബര്‍ ഉണങ്ങുന്ന പുകപ്പുരയോടു ചേര്‍‌ന്ന ഒറ്റമുറിയിലാണ് അവന്‍ താമസിച്ചിരുന്നത്.

റബ്ബര്‍ പണിയില്‍ പാലെടുത്തും മറ്റും സഹായിക്കാന്‍ വന്ന തെക്കേലെ പെണ്ണിനെ കല്ല്യാണം കഴിക്കേണ്ടിവന്നപ്പോള്‍ പുകപ്പുരമുറിയോടു ചേര്‍‌ന്ന് ഒരു ചായിപ്പുകൂടി കെട്ടിയത് ധാരാളമായിരുന്നു. രണ്ടു പിള്ളേരു കൂടി പിറന്നപ്പോഴും ഉള്ള സാഹചര്യത്തില്‍ അവര്‍ സന്തുഷ്‌ടരായിരുന്നു.

ഷാജി വെള്ളമടിക്കുന്നതും ഭാര്യയെ തല്ലുന്നതും രാത്രി വൈകുവോളം ബഹളം വെയ്‌ക്കുന്നതും ഒരു നിത്യ സംഭവമായിരുന്നു.

തോമാച്ചന്റെ വീട്ടില്‍ കാര്യങ്ങള്‍ അല്പം മയത്തിലായിരുന്നെങ്കിലും സ്ഥിതി വ്യത്യസ്ഥമല്ലായിരുന്നു.

തോമാച്ചന്‍ ധ്യാനം കൂടുകയും മാനസാന്തരപ്പെടുകയും ചെയ്‌തതു മുതലാണ് പ്രശ്‌നങ്ങള്‍ തുടങ്ങിയത്. ഷാജിയുടെ വെള്ളമടിയും രാത്രി വൈകിയും ഉച്ചത്തിലുള്ള ബഹളവും തോമാച്ചനെ അലോസരപ്പെടുത്തി.

തോമാച്ചന്‍ ഷാജിയെ ഉപദേശിച്ച് ദൈവ ഭാഗത്താക്കാന്‍ നോക്കിയെങ്കിലും വിജയിച്ചില്ല.

പിന്നെ തോമാച്ചന്‍ അറ്റകൈ പ്രയോഗിച്ചു. ജോലിയില്‍ നിന്നും പിരിച്ചു വിടുമെന്നും പുകപ്പുരയോടു ചേര്‍‌ന്നുള്ള മുറിയില്‍ നിന്ന് പുറത്താക്കുമെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തിയപ്പോള്‍ സംഗതി ഏറ്റു.

ഷാജിയും വെള്ളമടി നിര്‍‌ത്തി. രാത്രിയാകുന്നതിനു മുന്‍‌പേ വീട്ടില്‍ വരികയും വഴക്കൊന്നുമില്ലാതെ സമയത്തു തന്നെ കിടന്നുറങ്ങാനും തുടങ്ങി.

ഒരു ആത്‌മാവിനെ രക്ഷപെടുത്തിയതില്‍ തോമാച്ചനും ആശ്വാസമായി.

ദിവസങ്ങള്‍ക്കു ശേഷം തോമാച്ചന്റെ പുരപ്പുറത്ത് വെള്ളം തോരാന്‍ ഇട്ടിരുന്ന പത്തെണ്‍‌പത് റബ്ബര്‍ഷീറ്റുകള്‍ കള്ളന്‍ കൊണ്ടു പോയി. ഓര്‍‌മ്മ വെച്ചകാലം മുതല്‍ റബ്ബര്‍‌ഷീറ്റ് പുരപ്പുറത്താണ് വെള്ളം തോരാന്‍ ഇടാറുള്ളത്. ആദ്യമായാണ് റബ്ബര്‍ ഷീറ്റുകള്‍ മോഷ്‌ടിക്കപ്പെടുന്നത്.

ഷാജി സ്വന്തം കാശുകൊണ്ട് വെള്ളമടിക്കുമ്പോഴും തനിക്കുണ്ടാകുന്ന ലാഭത്തെപ്പറ്റി തോമാച്ചന്‍ ബോധവാനായി.

“ കാശൊന്നും കൂട്ടി വെച്ചിട്ട് കാര്യമില്ലെടാ... അന്തിക്കൊരല്പം പൂസായില്ലെങ്കില്‍ പിന്നെ ജീവിതമെന്തിനാടാ.....” എന്നു പറഞ്ഞു കൊണ്ട് പിറ്റേ ദിവസം വൈകിട്ട് ഷാജിക്കൊരു മദ്യക്കുപ്പി സമ്മാനിച്ചു.

തിരിച്ചു കിട്ടിയ സ്വാതന്ത്യ്രം ഷാജിയുടെ മുഖത്തു കണ്ട് തോമാച്ചന്‍ മനസ്സില്‍ ചിരിച്ചു.

5 comments:

ബാജി ഓടംവേലി said...

തിരിച്ചു കിട്ടിയ സ്വാതന്ത്യ്രം ഷാജിയുടെ മുഖത്തു കണ്ട് തോമാച്ചന്‍ മനസ്സില്‍ ചിരിച്ചു.

ദിലീപ് വിശ്വനാഥ് said...

ഹഹഹ.. അതു കലക്കി.

മരമാക്രി said...

മേലാല്‍ നിങ്ങള്‍ എഴുതരുത്‌. ഞാന്‍ തുടങ്ങി.

കുറുമാന്‍ said...

ബാജിഭായ്, സംഭവം എനിക്കത്ര ഓടിയില്ലാട്ടോ. കള്ളുകുടിക്കാത്തപ്പോള്‍ പുരപുറത്തുണങ്ങാന്‍ ഇട്ടിരിക്കുന്ന റബ്ബര്‍ ഷീറ്റ് മോഷണം പോകുന്നു, വെള്ളമടിച്ചിരിക്കുമ്പോള്‍ പോകുന്നില്ല.

റബ്ബറിനെ കുറിച്ച് പിടിപിടില്ലാത്തതിനാലുള്ള സംശയമാണേ...എഴുത്ത് പതിവു പോലെ തന്നെ നന്നായി.

നസീര്‍ പാങ്ങോട് said...

തിരിച്ചു കിട്ടിയ സ്വാതന്ത്യ്രം ഷാജിയുടെ മുഖത്തു കണ്ട് തോമാച്ചന്‍ മനസ്സില്‍ ചിരിച്ചു.
very good