Friday, March 28, 2008

സ്‌ക്കൂള്‍

പുറം പോക്കിലെ
ഉച്ചകഞ്ഞിയുള്ള സ്‌ക്കൂള്‍
പൊളിക്കുമെന്നറിഞ്ഞ്
അവിടെയുണ്ടായിരുന്ന
വവ്വാലുകള്‍
ടൈയില്‍
കെട്ടി ഞാന്നു ചത്തു

കള്ള നോട്ട്

കുറേ വര്‍ഷങ്ങള്‍ക്കു മുന്‍‌പ് നൂറു രൂപയുടെ കള്ളനോട്ടുകൊണ്ട് കോഴഞ്ചേരിക്കു പോയി .
മൂപ്പതു രൂപായിക്ക് സാധനങ്ങള്‍ വാങ്ങി.
കൊടുത്തത് കള്ളനോട്ടാണെന്ന് അറിയാതെ കടക്കാരന്‍ രുപാ വാങ്ങി പെട്ടിയില്‍ ഇട്ടു.
ബാക്കി എഴുപതു രൂപാ വാങ്ങി വീട്ടിലേക്കു പോന്നു.
വീട്ടില്‍ വന്നു നോക്കിയപ്പോളാണ് സത്യം മനസ്സിലായത്.
കൈയ്യില്‍ നാല്‍പ്പതിന്റെയും മുപ്പതിന്റെയും ഓരോ നോട്ടുകള്‍.

Wednesday, March 26, 2008

തിരിച്ചു കിട്ടിയ സ്വാതന്ത്യ്രം

തോമാച്ചന്റെ അപ്പന്റെ കാലം മുതല്‍ വീട്ടില്‍ റബ്ബറിന്റെ പണികള്‍‌ക്ക് കൂടെയുള്ള ആളാണ് ഷാജി. തോമാച്ചന്റെ വീടിന്റെ അടുത്തുതന്നെയുള്ള റബ്ബര്‍ ഉണങ്ങുന്ന പുകപ്പുരയോടു ചേര്‍‌ന്ന ഒറ്റമുറിയിലാണ് അവന്‍ താമസിച്ചിരുന്നത്.

റബ്ബര്‍ പണിയില്‍ പാലെടുത്തും മറ്റും സഹായിക്കാന്‍ വന്ന തെക്കേലെ പെണ്ണിനെ കല്ല്യാണം കഴിക്കേണ്ടിവന്നപ്പോള്‍ പുകപ്പുരമുറിയോടു ചേര്‍‌ന്ന് ഒരു ചായിപ്പുകൂടി കെട്ടിയത് ധാരാളമായിരുന്നു. രണ്ടു പിള്ളേരു കൂടി പിറന്നപ്പോഴും ഉള്ള സാഹചര്യത്തില്‍ അവര്‍ സന്തുഷ്‌ടരായിരുന്നു.

ഷാജി വെള്ളമടിക്കുന്നതും ഭാര്യയെ തല്ലുന്നതും രാത്രി വൈകുവോളം ബഹളം വെയ്‌ക്കുന്നതും ഒരു നിത്യ സംഭവമായിരുന്നു.

തോമാച്ചന്റെ വീട്ടില്‍ കാര്യങ്ങള്‍ അല്പം മയത്തിലായിരുന്നെങ്കിലും സ്ഥിതി വ്യത്യസ്ഥമല്ലായിരുന്നു.

തോമാച്ചന്‍ ധ്യാനം കൂടുകയും മാനസാന്തരപ്പെടുകയും ചെയ്‌തതു മുതലാണ് പ്രശ്‌നങ്ങള്‍ തുടങ്ങിയത്. ഷാജിയുടെ വെള്ളമടിയും രാത്രി വൈകിയും ഉച്ചത്തിലുള്ള ബഹളവും തോമാച്ചനെ അലോസരപ്പെടുത്തി.

തോമാച്ചന്‍ ഷാജിയെ ഉപദേശിച്ച് ദൈവ ഭാഗത്താക്കാന്‍ നോക്കിയെങ്കിലും വിജയിച്ചില്ല.

പിന്നെ തോമാച്ചന്‍ അറ്റകൈ പ്രയോഗിച്ചു. ജോലിയില്‍ നിന്നും പിരിച്ചു വിടുമെന്നും പുകപ്പുരയോടു ചേര്‍‌ന്നുള്ള മുറിയില്‍ നിന്ന് പുറത്താക്കുമെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തിയപ്പോള്‍ സംഗതി ഏറ്റു.

ഷാജിയും വെള്ളമടി നിര്‍‌ത്തി. രാത്രിയാകുന്നതിനു മുന്‍‌പേ വീട്ടില്‍ വരികയും വഴക്കൊന്നുമില്ലാതെ സമയത്തു തന്നെ കിടന്നുറങ്ങാനും തുടങ്ങി.

ഒരു ആത്‌മാവിനെ രക്ഷപെടുത്തിയതില്‍ തോമാച്ചനും ആശ്വാസമായി.

ദിവസങ്ങള്‍ക്കു ശേഷം തോമാച്ചന്റെ പുരപ്പുറത്ത് വെള്ളം തോരാന്‍ ഇട്ടിരുന്ന പത്തെണ്‍‌പത് റബ്ബര്‍ഷീറ്റുകള്‍ കള്ളന്‍ കൊണ്ടു പോയി. ഓര്‍‌മ്മ വെച്ചകാലം മുതല്‍ റബ്ബര്‍‌ഷീറ്റ് പുരപ്പുറത്താണ് വെള്ളം തോരാന്‍ ഇടാറുള്ളത്. ആദ്യമായാണ് റബ്ബര്‍ ഷീറ്റുകള്‍ മോഷ്‌ടിക്കപ്പെടുന്നത്.

ഷാജി സ്വന്തം കാശുകൊണ്ട് വെള്ളമടിക്കുമ്പോഴും തനിക്കുണ്ടാകുന്ന ലാഭത്തെപ്പറ്റി തോമാച്ചന്‍ ബോധവാനായി.

“ കാശൊന്നും കൂട്ടി വെച്ചിട്ട് കാര്യമില്ലെടാ... അന്തിക്കൊരല്പം പൂസായില്ലെങ്കില്‍ പിന്നെ ജീവിതമെന്തിനാടാ.....” എന്നു പറഞ്ഞു കൊണ്ട് പിറ്റേ ദിവസം വൈകിട്ട് ഷാജിക്കൊരു മദ്യക്കുപ്പി സമ്മാനിച്ചു.

തിരിച്ചു കിട്ടിയ സ്വാതന്ത്യ്രം ഷാജിയുടെ മുഖത്തു കണ്ട് തോമാച്ചന്‍ മനസ്സില്‍ ചിരിച്ചു.

Sunday, March 9, 2008

മറ്റൊരു ചാനല്‍

വിവാഹത്തിന്റെ തലേന്നാള്‍ രാത്രിയില്‍ മധുരസ്വപ്‌നം കണ്ട് ഉറങ്ങേണ്ട കല്ല്യാണപ്പെണ്ണ് എല്ലാവരും ഉറങ്ങാനായി ഉറക്കം നടിച്ച് കാത്തിരിക്കുകയാണ്.

അത്യാവശ്യ സാധനങ്ങളോക്കെ ഒരു ബാഗിലാക്കി തന്റെ വളര്‍‌ച്ചക്ക് സാക്ഷിയായ വീടിനോട് യാത്രപറയാന്‍ ഒരുങ്ങിയിരിക്കുന്നു.

തന്റെ കാമുകന്‍ ഗെയിറ്റിനു പുറത്ത് ആരും കാണാതെ കാത്തു നില്‍ക്കുന്നതും, അവളുടെ അപ്പന്‍ ഉറക്കം വരാതെ മുറ്റത്തുകൂടി ഉലാത്തുന്നതും സ്‌ക്രീനില്‍ മാറി മാറി തെളിയുന്നുണ്ട്.

ഒരു ഇടവേളയ്‌ക്കു ശേഷം പരിപാടി തുടരും.....

ഹോ... ദൈവമേ... ഈ പരസ്യങ്ങള്‍ക്കൊണ്ട് തോറ്റല്ലോ !

ഇപ്പോള്‍ പരിപാടിയേക്കാള്‍ കൂടുതല്‍ പരസ്യങ്ങളാണ്. ആവര്‍ത്തിച്ച് ആവര്‍ത്തിച്ച് കാണിച്ച് മനസ്സില്‍ പരസ്യങ്ങള്‍ കുത്തി നിറയ്‌ക്കുകയാണ്. പരസ്യങ്ങളുടെയൊക്കെ പണം ഞങ്ങളില്‍ നിന്നുതന്നെയാണ് ഈടാക്കുന്നതെന്ന് അറിയുന്നതുകൊണ്ടാ സഹിക്കുന്നത്.

എന്നാലും സഹിക്കുന്നതിനൊരു പരിധിയില്ലേ.....

ആകാംഷയുടെ മുള്‍‌മുനയില്‍ നിര്‍‌ത്തിയെ പരസ്യങ്ങള്‍ കാണിക്കുകയുള്ളുവെന്ന് നിര്‍‌ബ്ബന്ധം പിടിച്ചാല്‍..., ഞങ്ങള്‍ക്ക് ചാനല്‍ മാറ്റാനറിയാമെന്ന് മറക്കേണ്ട....നല്ല പരിപാടികളുള്ള മറ്റ് ചാനലുകളും ഉണ്ട്.

സ്വപ്‌നത്തിന്റെ ചാനല്‍ മാറ്റാന്‍ എഴുന്നേറ്റപ്പോള്‍ അറിയാതെ ഉണര്‍‌ന്നുപോയി.

Thursday, March 6, 2008

മാജിക്ക് പഠിക്കണം

എനിക്ക് അന്നും ഇന്നും മാജിക്കില്‍ വിശ്വാസമില്ല.

ഒഴിഞ്ഞ കുഴലില്‍ നിന്നും പലവര്‍‌ണ്ണത്തിലുള്ള പൂക്കളെടുക്കുക.
പേപ്പര്‍ കത്തിച്ച് നൂറുരൂപാ നോട്ടാക്കുക.
ഒരു ഗ്ലാസ്സിലെ പാല്‍ പല ഗ്ലാസ്സില്‍ തുളുമ്പെ പകരുക.
സ്‌ട്രോയില്ലാതെ പാല്‍ ദൂരെ നിന്ന് വലിച്ച് കുടിക്കുക.
തൊപ്പിക്കുള്ളില്‍ നിന്നും ജീവനുള്ള മുയലിനെ എടുക്കുക.
ഇതൊക്കെ വെറും കണ്‍കെട്ടുകളാണ്.
കൈ വഴക്കമാണ്.
ടെക്‌നിക്കുകളാണ്.

ഞാനും ഷാലുവും കൂടി കപ്പലണ്ടിയും കൊറിച്ച് കൊച്ചു കൊച്ചു കളി തമാശകള്‍ പറഞ്ഞ് നദിക്കരയിലൂടെ മുട്ടാതെ മുട്ടി നടക്കുമ്പോള്‍ മറുകരയില്‍ മാജിക്ക് നടക്കുകയായിരുന്നു.

ഞങ്ങള്‍ സ്‌ക്കുളിലും കോളേജിലും ഒന്നിച്ചു പഠിച്ചവരാണ്.
ഒരേ നാട്ടുകാര്‍.
ഒരേ ജാതിക്കാര്‍.
സാമ്പത്തിക നിലവാരവും ഒത്തുപോകും.
ചേര്‍ച്ചകള്‍ നൂറില്‍ നൂറാണ്.
എനിക്കൊരു ജോലി കിട്ടിയാല്‍ വിവാഹം നടത്തിത്തരാന്‍ വീട്ടുകാരും മനസ്സില്‍ കുറിച്ചിരിക്കുകയാണ്.

നദിയുടെ മറുകരയില്‍ നിന്ന് മജീഷ്യന്‍ ഷാലുവിനെ വിളിച്ചു.
“കുട്ടീ കടന്നു വരൂ... അടുത്തയിനം ഒരു പെണ്‍കുട്ടിയെ ജീവനോടെ മൂന്നായി മുറിക്കുന്നതാണ്”

“ഷാലു പേടിക്കേണ്ട ഇതു വെറും ടെക്‌നിക്കാണ്...” ഞാന്‍ ധൈര്യം പകര്‍‌ന്നു.

“ വെള്ളത്തിനു മുകളിലൂടെ നടന്നു വരൂ” മജീഷ്യന്‍ ക്ഷണിച്ചു.

ഞങ്ങള്‍ക്ക് അദ്‌ഭുതമായി എങ്ങനെയാണ് വെള്ളത്തിനു മുകളിലൂടെ നടക്കുക.

മാജീഷ്യന്‍ വെള്ളത്തിനു മുകളിലൂടെ നടന്നു കാണിച്ചു.
മാജിഷ്യന്‍ വെള്ളത്തിലൂടെ നടന്ന് ഞങ്ങളുടെ അടുത്തു വന്നു.
ഷാലുവിന് മാജിക്കില്‍ വിശ്വാസമായി.
മജീഷ്യന്‍ ഷാലുവിന്റെ കൈ പിടിച്ച് വെള്ളത്തിനു മുകളിലൂടെ മറുകരയിലേക്ക് നടന്നു.

ഞാന്‍ വെള്ളത്തില്‍ നടക്കാന്‍ ശ്രമിച്ചു. പക്ഷേ ആവുന്നില്ല. ഞാന്‍ വെള്ളത്തില്‍ താഴ്ന്നു പോകുകയാണ്.

മറുകരയില്‍ കരഘോഷം മുറുകുന്നു. മജീഷ്യന്‍ എന്റെ ഷാലുവിനെ ഇപ്പോള്‍ മൂന്നോ നാലോ ആയി മുറിച്ചു കാണും.

ദിവസങ്ങളോളം ഞാന്‍ ആ നദിക്കരയില്‍ത്തന്നെ കാത്തു നിന്നു ഷാലു വരാഞ്ഞപ്പോള്‍ മനസ്സിലായി മാജിക്കില്‍ എന്തോ സത്യമുണ്ട്.

എനിക്കും ജീവിക്കാനായി മാജിക്കു പഠിക്കണം.