Friday, November 13, 2009

പെറ്റു പെരുകുന്ന മയില്‍പ്പീലി

മലയാളം മാഷ് വെടിയേറ്റു മരിച്ചു. ആറാം ക്ലാസ്സിലെ അബ്‌ദുവിനെ പോലീസ് അറസ്‌റ്റു ചെയ്‌തു. ആറാം ക്ലാസ്സില്‍ പഠിപ്പിച്ചു കൊണ്ടിരിക്കുമ്പോഴാണ് സംഭവം.പുറം തിരിഞ്ഞ് ബോര്‍ഡില്‍ എന്തോ എഴുതുകയായിരുന്നു മാഷ്. പെട്ടെന്ന് വലിയ ശബ്‌ദത്തില്‍ വെടി പൊട്ടുന്നത് എല്ലാവരും കേട്ടു.മാഷ് “അമ്മേ “ യെന്ന് വിളിച്ച് നിലത്തു വീണു.

കുട്ടികളില്‍ നിന്നെല്ലാം വലിയ വായില്‍ നിലവിളി ഉയര്‍ന്നു. പ്രധാന അദ്ധ്യാപകനും മറ്റ് അദ്ധ്യാപകരും ബഹളം കേട്ട് ഓടിയെത്തി. രക്തത്തില്‍ കുളിച്ച് പിടഞ്ഞു വീഴാന്‍ നിമിഷങ്ങളേ വേണ്ടി വന്നുള്ളു.

വെടി വെച്ചത് പുറത്തു നിന്നുള്ളവരാകാന്‍ വഴിയില്ല. ഗുരുവിന്റെ നേരെ വെടിയുതിര്‍ത്ത പാപി ആരാണ് ?

പോലിസ് എത്തി. എല്ലാ കുട്ടികളേയും ചോദ്യം ചെയ്‌തു. ആരാണിത് ചെയ്‌തതെന്ന് ആര്‍ക്കും അറിയില്ല. പോലീസ് ക്ലാസ്സ് മുഴുവന്‍ പരിശോദിച്ചു. അബ്‌ദുവിന്റെ പാഠപുസ്‌തകത്തില്‍ ഒളിപ്പിച്ചുവെച്ചിരുന്ന തൊണ്ടി കണ്ടെത്തി. ഒരു തോക്കിന്റെ ചിത്രം.

തന്നെ എന്തിനാണ് പോലീസ് ജീപ്പില്‍ കയറ്റിയിരിക്കുന്നതെന്ന് അബ്‌ദുവിനു മനസ്സിലായില്ല.അവന്റെ പേര് അബ്‌ദുവെന്നായത് ഒരിക്കലും അവന്റെ കുറ്റം കൊണ്ടല്ല. അവിടെ ഇരിക്കുമ്പോഴും അവന്‍ മയില്‍പ്പീലിയുടെ ലോകത്തായിരുന്നു.മയില്‍പ്പീലികള്‍ പുസ്‌തകത്താളുകളില്‍ വെച്ചാല്‍ പെറ്റുപെരുകുമെന്ന് പറയുന്നത് വെറുതെയല്ലാ. പത്രത്തില്‍ നിന്ന് വെട്ടിയെടുത്ത് പുസ്‌തക്ത്തിനുള്ളില്‍ സൂക്ഷിച്ചുവെച്ചിരുന്ന തോക്കിന്റെ ചിത്രം പെറ്റുപെരുകുകയായിരുന്നു.