Monday, May 11, 2009

തണല്‍ മരം

വഴിയരികില്‍ നിന്ന തണല്‍ മരം ലോറിയിടിച്ചാണ് കടപുഴകിയത്.

പിടിക്കപ്പെടുന്നവര്‍ മാത്രമേ കുറ്റവാളികളാവുകയുള്ളൂ അതിനാല്‍ ലോറിഡ്രൈവര്‍ മറ്റൊരു വഴിയിലൂടെ വണ്ടി ഓടിച്ച് രക്ഷപെട്ടു.

ലോറിഡ്രൈവറുടെ കുറ്റമാകാം, ഇന്നും രാവിലെ വീട്ടില്‍ നിന്നും ഇറങ്ങുമ്പോള്‍ കുടുംബസ്വത്തിന്റെ കാര്യത്തില്‍ എന്തോ കശപിശയുണ്ടായി. അതിന്റെ ടെന്‍ഷനിലായിരുന്നിരിക്കാം അയാള്‍. എങ്കിലും അയാള്‍ രക്ഷപെട്ടല്ലോ.

നാട്ടുകാര്‍ ഓടിക്കൂടി. കടപുഴകിക്കിടക്കുന്ന തണല്‍ മരത്തിനു ചുറ്റും നിന്നും. ആരാണീ ക്രൂരത ചെയ്‌തതെന്ന് ചോദിച്ച് പരസ്‌പരം നോക്കി. റോഡിനു കുറുകെ കടപുഴകി കിടക്കുന്ന തണല്‍ മരം ഗതാഗത തടസ്സം സൃഷ്‌ടിച്ചു. പോലീസില്‍ വിവരം അറിയിച്ചു. ഫയര്‍ ഫോഴ്‌സും എത്തിച്ചേര്‍ന്നു.

എത്ര വസന്തങ്ങള്‍ക്ക് സാക്ഷിയാണീ മരം. തിക്‌താനുഭവങ്ങളുടെ വെയിലേറ്റ് വാടാതെ, വന്‍ കാറ്റുകള്‍ വീശിയടിച്ചപ്പോള്‍ പിടിച്ചു നിന്ന് വേരുറച്ച മരം. ദേശാടന പക്ഷികള്‍ക്ക് വിശ്രമകേന്ദ്രമായി, ജന്മങ്ങള്‍ വിരിയുന്ന കൂടായി, വിശക്കുന്ന വയറുകള്‍ക്ക് ഫലമേകി, തണലായി.......

എത്ര തണലേകിയ മരമായാലും കടപുഴകിയാല്‍ മുറിച്ചു മാറ്റിയേ പറ്റു. വേദന അറിയാതിരിക്കാനായി അനസ്‌തേഷ്യ പോലും നല്‍കാന്‍ സമയമില്ല. ഗതാഗതക്കുരുക്ക് വര്‍ദ്ധിച്ചു കൊണ്ടേയിരിക്കുന്നു.

മരം മുറിച്ചു മാറ്റി. ഗതാഗതം എത്രയും വേഗം പുനഃസ്ഥാപിച്ചു.

പോസ്‌റ്റുമോര്‍ട്ടത്തിനു ശേഷം അടച്ചപെട്ടിയില്‍ തണല്‍മരം വീട്ടിലേക്ക് കൊണ്ടുവന്നു.

“അപ്പാ.. അപ്പാ.. ഇനി ഞങ്ങള്‍ക്ക് ആരുണ്ട്” എന്ന് വളരെ ഭാവാര്‍ദ്രമായി അലമുറയിട്ടുകൊണ്ട് അതേ ലോറിഡ്രൈവര്‍ അതിനു മുകളിലേക്ക് വീണു.

Sunday, May 3, 2009

വിശ്വാസം

ഒരു ദിവസം വൈകുന്നേരം ബിഷപ്പ്‌ഹൌസിലേക്കുള്ള റോഡിലൂടെ ദൈവവും പിശാചും കൂടി നടക്കുകയായിരുന്നു. അപ്രതീക്ഷിതമായി ചീറിപാഞ്ഞു വന്ന ഒരു കാര്‍ രണ്ടു പേരെയും ഇടിച്ചു തെറിപ്പിച്ചു. ദൈവം സംഭവസ്ഥലത്തു വെച്ചു തന്നെ മരിച്ചു. പിശാചിനെ പള്ളിവക സൂപ്പര്‍സ്‌പെഷ്യാലിറ്റി ആശുപത്രിയില്‍ കൊണ്ടു പോയി ജീവന്‍ രക്ഷിച്ചു.

ബിഷപ്പിനെതിരെ ചില അവിശ്വാസികള്‍ കുലപാതകകുറ്റം ആരോപിക്കാന്‍ ആലോചിച്ചെങ്കിലും ബിഷപ്പിന് ഒന്നിനേക്കുറിച്ചും ഭയമുണ്ടായിരുന്നില്ല. ബിഷപ്പുതന്നെ ദൈവത്തിന്റെ ഡെഡ് ബോഡി ഇടവക സെമിത്തേരിയോടു ചേര്‍ന്നുള്ള ‌‌‌‌ തെമ്മാടിക്കുഴിയില്‍ രഹസ്യമായി മറവു ചെയ്‌തു.

മരിച്ചത് ശരിയായ ദൈവമാണെങ്കില്‍ മൂന്നാം നാള്‍ പുഷ്‌പം പോലെ ഉയിര്‍ത്തെഴുന്നേല്‍ക്കുമെന്ന് ബിഷപ്പിനറിയാം. ഇല്ലെങ്കിലും കുഴപ്പമില്ല ജീവനോടിരിക്കുന്ന പിശാചിന്റെ പ്രലോഭനങ്ങളില്‍ വീഴാതിരിക്കാ‍നായി വിശ്വാസികള്‍ ദൈവത്തെ തേടി വന്നോളും.

ജീവനോടിരിക്കുന്ന പിശാചിനെക്കാണിച്ച് ദൈവവും ജീവിക്കുന്നെന്ന് പറഞ്ഞാല്‍ ആരാണീക്കാലത്ത് മറിച്ച് ചിന്തിക്കുക.