Wednesday, July 30, 2008

കാണ്മാനില്ല

കിണറും കുളവും
വെറുതേ വറ്റിച്ചു
പത്രപ്പരസ്യങ്ങളൊക്കെ
പാ‍ഴ്‌ച്ചിലവായ്
എന്നെത്തേടിപ്പോയവരൊക്കെ
നിരാശരായ് തിരികെയെത്തി
കര്‍‌മ്മങ്ങള്‍ തുടങ്ങി

ഇനിയും ഞാന്‍ പോകാം
എനിക്കല്ലാതെ മറ്റാര്‍‌ക്കാണ്
എന്നെ കണ്ടെത്താനാവുക.


------------------------------------
ഈ കഥ വായിക്കണെ... വെള്ളരിനാടകം
------------------------------------

Sunday, July 6, 2008

ഒരു സിനിമപോലെ

അറുപതു കഴിഞ്ഞ അവിവാഹിതനായ സത്യശീലന്‍ ‘എന്റെ സത്യാന്വേഷണ പരീക്ഷണങ്ങള്‍‘ വായിച്ചു കൊണ്ട് ചാരുകസേരയില്‍ കിടക്കുകയായിരുന്നു.

വാതിലില്‍ ആരോ തുടര്‍‌ച്ചയായി മുട്ടിക്കൊണ്ടിരുന്നു.
വാതില്‍ തുറന്നപ്പോള്‍ അടുത്ത വീട്ടിലെ പെണ്‍‌കുട്ടി.
കോളേജില്‍ പഠിക്കുന്ന പതിനേഴു തികയാത്ത പെണ്‍‌കുട്ടി.
അവള്‍ പലപ്പോഴും വാതിലില്‍ മുട്ടി വായനയ്‌ക്ക് ഭംഗം വരുത്താറുണ്ടായിരുന്നു.

അവള്‍ വന്ന പാടെ സത്യശീലന്‍ വായിച്ചുകൊണ്ടിരുന്ന പുസ്‌തകം ബലമായി പിടിച്ചു വാങ്ങി മടക്കി വെച്ചു.

ഇന്നലെ കണ്ട സിനിമയില്‍ മാഷിന്റെ പ്രായമുള്ള നായകന്‍ അവളുടെ പ്രായമുള്ള നായികയെപ്പറ്റി കവിത എഴുതി പാടുന്നുണ്ടു പോലും.

അവളൊരു കസേര വലിച്ചിട്ട് അതില്‍ ഇരിപ്പുറപ്പിച്ചു.
അവളേപ്പറ്റി ഒരു കവിത എഴുതണം. അതാണ് പെണ്‍കുട്ടിയുടെ ആവശ്യം.

സിനിമയുടെ കഥ അവള്‍ മാഷിനു പറഞ്ഞു കൊടുത്തു.
സിനിമയില്‍ കണ്ട പ്രേമരംഗങ്ങള്‍‌ക്കൊത്ത് അവളുടെ മനസ്സ് നൃത്തം വെച്ചു.

സത്യശീലന്‍ ഒരു കവിതയെഴുതിക്കൊടുത്തു.
അവള്‍ പ്രസിദ്ധീകരിക്കുകയോ ചവറ്റുകൊട്ടയിലെറിയുകയോ എന്തു വേണമെങ്കിലും ചെയ്യട്ടെ.

പെണ്‍‌കുട്ടി പോകുമ്പോള്‍ മാഷിനെ കെട്ടിപ്പിടിച്ച് ചുംബിക്കാന്‍ മറന്നില്ല.

സത്യശീലന്‍ വീണ്ടും ‘എന്റെ സത്യാനേഷണ പരീക്ഷണങ്ങള്‍ വായിച്ചു കൊണ്ട് ചാരുകസേരയില്‍ കിടന്നു.