Wednesday, December 9, 2009

പുസ്‌തക പ്രകാശനം

പുസ്‌തക പ്രകാശനം - ബാജിയുടെ കഥകള്‍ - ബെന്യാമിന്‍, ശിഹാബുദ്ദീന്‍ പൊയ്‌ത്തുംകടവ്,
എന്‍. കെ. മാത്യു, ബിജു കെ. നൈനാന്‍, വിനോദ് കാഞ്ഞങ്ങാട് തുടങ്ങിയവര്‍ സമീപംശിഹാബുദ്ദീന്‍ പൊയ്‌ത്തുംകടവ്
സുധീഷ് മാഷ്
രാജു ഇരിങ്ങല്‍
സദസ്സ് - മുന്‍‌നിര
അനില്‍ വേങ്കോട്, ബിജു അഞ്ചല്‍, ഫിറോസ് തിരുവത്ര, മണി ചാവക്കാട്, എം. കെ. നമ്പ്യാര്‍, ബാലചന്ദ്രന്‍ കൊന്നക്കാട്, ടി എസ്. നദീര്‍ തുടങ്ങിയവര്‍
സദസ്സ് - ഒരു വശം
സമ്പന്നമായ സദസ്സ്

Friday, November 13, 2009

പെറ്റു പെരുകുന്ന മയില്‍പ്പീലി

മലയാളം മാഷ് വെടിയേറ്റു മരിച്ചു. ആറാം ക്ലാസ്സിലെ അബ്‌ദുവിനെ പോലീസ് അറസ്‌റ്റു ചെയ്‌തു. ആറാം ക്ലാസ്സില്‍ പഠിപ്പിച്ചു കൊണ്ടിരിക്കുമ്പോഴാണ് സംഭവം.പുറം തിരിഞ്ഞ് ബോര്‍ഡില്‍ എന്തോ എഴുതുകയായിരുന്നു മാഷ്. പെട്ടെന്ന് വലിയ ശബ്‌ദത്തില്‍ വെടി പൊട്ടുന്നത് എല്ലാവരും കേട്ടു.മാഷ് “അമ്മേ “ യെന്ന് വിളിച്ച് നിലത്തു വീണു.

കുട്ടികളില്‍ നിന്നെല്ലാം വലിയ വായില്‍ നിലവിളി ഉയര്‍ന്നു. പ്രധാന അദ്ധ്യാപകനും മറ്റ് അദ്ധ്യാപകരും ബഹളം കേട്ട് ഓടിയെത്തി. രക്തത്തില്‍ കുളിച്ച് പിടഞ്ഞു വീഴാന്‍ നിമിഷങ്ങളേ വേണ്ടി വന്നുള്ളു.

വെടി വെച്ചത് പുറത്തു നിന്നുള്ളവരാകാന്‍ വഴിയില്ല. ഗുരുവിന്റെ നേരെ വെടിയുതിര്‍ത്ത പാപി ആരാണ് ?

പോലിസ് എത്തി. എല്ലാ കുട്ടികളേയും ചോദ്യം ചെയ്‌തു. ആരാണിത് ചെയ്‌തതെന്ന് ആര്‍ക്കും അറിയില്ല. പോലീസ് ക്ലാസ്സ് മുഴുവന്‍ പരിശോദിച്ചു. അബ്‌ദുവിന്റെ പാഠപുസ്‌തകത്തില്‍ ഒളിപ്പിച്ചുവെച്ചിരുന്ന തൊണ്ടി കണ്ടെത്തി. ഒരു തോക്കിന്റെ ചിത്രം.

തന്നെ എന്തിനാണ് പോലീസ് ജീപ്പില്‍ കയറ്റിയിരിക്കുന്നതെന്ന് അബ്‌ദുവിനു മനസ്സിലായില്ല.അവന്റെ പേര് അബ്‌ദുവെന്നായത് ഒരിക്കലും അവന്റെ കുറ്റം കൊണ്ടല്ല. അവിടെ ഇരിക്കുമ്പോഴും അവന്‍ മയില്‍പ്പീലിയുടെ ലോകത്തായിരുന്നു.മയില്‍പ്പീലികള്‍ പുസ്‌തകത്താളുകളില്‍ വെച്ചാല്‍ പെറ്റുപെരുകുമെന്ന് പറയുന്നത് വെറുതെയല്ലാ. പത്രത്തില്‍ നിന്ന് വെട്ടിയെടുത്ത് പുസ്‌തക്ത്തിനുള്ളില്‍ സൂക്ഷിച്ചുവെച്ചിരുന്ന തോക്കിന്റെ ചിത്രം പെറ്റുപെരുകുകയായിരുന്നു.

Saturday, June 27, 2009

വിഷമുള്ള പാമ്പ് - സൂക്ഷിക്കുക

നാല്‍ക്കവലയിലെ നിറം മങ്ങിയ പ്രതിമയുടെ ചുവട്ടിലൂടെ ഒരു പാമ്പ് ഇഴഞ്ഞു നീങ്ങുന്നു.
ലാത്തിയുമായ് നിന്ന നിയമപാലകന്‍ ചുറ്റും നോക്കി
എറിയാനൊരു കല്ലൊ അടിക്കാനൊരു വടിയോ അടുത്തെങ്ങുമില്ല.
പരിപാവനമായ ലാത്തികൊണ്ട് പാമ്പിനെ തല്ലാമോ ?
ആലോചിച്ചു നിന്നപ്പോഴേക്കും പാമ്പ് പ്രതിമയുടെ ചുവട്ടിലുണ്ടായിരുന്ന പോട്ടിലൊളിച്ചു
നിയമപാലകനു കലി കയറി.
പാമ്പിന്‍ വിഷത്തിന്‍ നല്ല വിലയുണ്ട്.
പ്രതിമയുടെ കൈയില്‍ വടിയും ഉണ്ട്.
പാമ്പിനേയും വടിയേയും കൂട്ടിവായിച്ച നിയമപാലകന്‍
അര്‍ദ്ധ നഗ്നനെ കൈവിലങ്ങു വെച്ചു.

Monday, May 11, 2009

തണല്‍ മരം

വഴിയരികില്‍ നിന്ന തണല്‍ മരം ലോറിയിടിച്ചാണ് കടപുഴകിയത്.

പിടിക്കപ്പെടുന്നവര്‍ മാത്രമേ കുറ്റവാളികളാവുകയുള്ളൂ അതിനാല്‍ ലോറിഡ്രൈവര്‍ മറ്റൊരു വഴിയിലൂടെ വണ്ടി ഓടിച്ച് രക്ഷപെട്ടു.

ലോറിഡ്രൈവറുടെ കുറ്റമാകാം, ഇന്നും രാവിലെ വീട്ടില്‍ നിന്നും ഇറങ്ങുമ്പോള്‍ കുടുംബസ്വത്തിന്റെ കാര്യത്തില്‍ എന്തോ കശപിശയുണ്ടായി. അതിന്റെ ടെന്‍ഷനിലായിരുന്നിരിക്കാം അയാള്‍. എങ്കിലും അയാള്‍ രക്ഷപെട്ടല്ലോ.

നാട്ടുകാര്‍ ഓടിക്കൂടി. കടപുഴകിക്കിടക്കുന്ന തണല്‍ മരത്തിനു ചുറ്റും നിന്നും. ആരാണീ ക്രൂരത ചെയ്‌തതെന്ന് ചോദിച്ച് പരസ്‌പരം നോക്കി. റോഡിനു കുറുകെ കടപുഴകി കിടക്കുന്ന തണല്‍ മരം ഗതാഗത തടസ്സം സൃഷ്‌ടിച്ചു. പോലീസില്‍ വിവരം അറിയിച്ചു. ഫയര്‍ ഫോഴ്‌സും എത്തിച്ചേര്‍ന്നു.

എത്ര വസന്തങ്ങള്‍ക്ക് സാക്ഷിയാണീ മരം. തിക്‌താനുഭവങ്ങളുടെ വെയിലേറ്റ് വാടാതെ, വന്‍ കാറ്റുകള്‍ വീശിയടിച്ചപ്പോള്‍ പിടിച്ചു നിന്ന് വേരുറച്ച മരം. ദേശാടന പക്ഷികള്‍ക്ക് വിശ്രമകേന്ദ്രമായി, ജന്മങ്ങള്‍ വിരിയുന്ന കൂടായി, വിശക്കുന്ന വയറുകള്‍ക്ക് ഫലമേകി, തണലായി.......

എത്ര തണലേകിയ മരമായാലും കടപുഴകിയാല്‍ മുറിച്ചു മാറ്റിയേ പറ്റു. വേദന അറിയാതിരിക്കാനായി അനസ്‌തേഷ്യ പോലും നല്‍കാന്‍ സമയമില്ല. ഗതാഗതക്കുരുക്ക് വര്‍ദ്ധിച്ചു കൊണ്ടേയിരിക്കുന്നു.

മരം മുറിച്ചു മാറ്റി. ഗതാഗതം എത്രയും വേഗം പുനഃസ്ഥാപിച്ചു.

പോസ്‌റ്റുമോര്‍ട്ടത്തിനു ശേഷം അടച്ചപെട്ടിയില്‍ തണല്‍മരം വീട്ടിലേക്ക് കൊണ്ടുവന്നു.

“അപ്പാ.. അപ്പാ.. ഇനി ഞങ്ങള്‍ക്ക് ആരുണ്ട്” എന്ന് വളരെ ഭാവാര്‍ദ്രമായി അലമുറയിട്ടുകൊണ്ട് അതേ ലോറിഡ്രൈവര്‍ അതിനു മുകളിലേക്ക് വീണു.

Sunday, May 3, 2009

വിശ്വാസം

ഒരു ദിവസം വൈകുന്നേരം ബിഷപ്പ്‌ഹൌസിലേക്കുള്ള റോഡിലൂടെ ദൈവവും പിശാചും കൂടി നടക്കുകയായിരുന്നു. അപ്രതീക്ഷിതമായി ചീറിപാഞ്ഞു വന്ന ഒരു കാര്‍ രണ്ടു പേരെയും ഇടിച്ചു തെറിപ്പിച്ചു. ദൈവം സംഭവസ്ഥലത്തു വെച്ചു തന്നെ മരിച്ചു. പിശാചിനെ പള്ളിവക സൂപ്പര്‍സ്‌പെഷ്യാലിറ്റി ആശുപത്രിയില്‍ കൊണ്ടു പോയി ജീവന്‍ രക്ഷിച്ചു.

ബിഷപ്പിനെതിരെ ചില അവിശ്വാസികള്‍ കുലപാതകകുറ്റം ആരോപിക്കാന്‍ ആലോചിച്ചെങ്കിലും ബിഷപ്പിന് ഒന്നിനേക്കുറിച്ചും ഭയമുണ്ടായിരുന്നില്ല. ബിഷപ്പുതന്നെ ദൈവത്തിന്റെ ഡെഡ് ബോഡി ഇടവക സെമിത്തേരിയോടു ചേര്‍ന്നുള്ള ‌‌‌‌ തെമ്മാടിക്കുഴിയില്‍ രഹസ്യമായി മറവു ചെയ്‌തു.

മരിച്ചത് ശരിയായ ദൈവമാണെങ്കില്‍ മൂന്നാം നാള്‍ പുഷ്‌പം പോലെ ഉയിര്‍ത്തെഴുന്നേല്‍ക്കുമെന്ന് ബിഷപ്പിനറിയാം. ഇല്ലെങ്കിലും കുഴപ്പമില്ല ജീവനോടിരിക്കുന്ന പിശാചിന്റെ പ്രലോഭനങ്ങളില്‍ വീഴാതിരിക്കാ‍നായി വിശ്വാസികള്‍ ദൈവത്തെ തേടി വന്നോളും.

ജീവനോടിരിക്കുന്ന പിശാചിനെക്കാണിച്ച് ദൈവവും ജീവിക്കുന്നെന്ന് പറഞ്ഞാല്‍ ആരാണീക്കാലത്ത് മറിച്ച് ചിന്തിക്കുക.

Tuesday, April 21, 2009

ഉപമ

ശിഷ്യന്‍ : ഗുരോ... , തൊഴിലാളികളാണോ മുതലാളിമാരാണോ ആദ്യം ഉണ്ടായത് ?
ഗുരു : നല്ല ചോദ്യം, കോഴിയും മുട്ടയും പോലെ - മാങ്ങയും മാങ്ങാണ്ടിയും പോലെ ആദിയില്‍ അവര്‍ ഒന്നിച്ചായിരുന്നു.

ശിഷ്യന്‍ : ഗുരോ..., അവര്‍ പരസ്‌പര പൂരകങ്ങളല്ലേ, പിന്നെ എന്തേ എല്ലാ കഥയിലും മുതലാളിമാര്‍ക്ക് ക്രൂരതയുടെ മുഖം ?
ഗുരു : നിന്റെ ചോദ്യത്തില്‍ തന്നെ ഉത്തരം ഉണ്ട്. എങ്കിലും ഞാന്‍ വിശദീകരിക്കാം.

( ഗുരു മലമുകളിലെ പാറപ്പുറത്ത് കയറി കുന്തിച്ചിരുന്ന് മൊഴിഞ്ഞതെന്തെന്നാല്‍)

ഒരു അറബിനാട്ടില്‍ ഒരു മുതലാളിയും നാലു തൊഴിലാളികളും ജീവിച്ചിരുന്നു. മരുഭൂമിയുടെ നടുവിലുള്ള നീരൊഴുക്കുള്ള താഴ്‌വര മുതലാളിക്ക് സ്വന്തമായിരുന്നു. തൊഴിലാളികള്‍ രാവെളുക്കുവോളം വിശ്രമമില്ലാതെ അറബിയുടെ കൃഷിയിടം ഉഴുതു മറിച്ച്, വിത്തു പാകി, വെള്ളം നനച്ച്, കള പറിച്ച്, വളം ഇട്ട്, വിള വെടുക്കും. മുതലാളി അത് പട്ടണത്തില്‍ കൊണ്ടു പോയി വില്‍ക്കും. എന്നും വൈകിട്ട് മുതലാളി തന്നെയാണ് തൊഴിലാളികള്‍ക്ക് ഖുബ്ബൂസ് കൊടുക്കുന്നത്, അരുവിയില്‍ നിന്നും വെള്ളം ധാരാളമായി കുടിക്കാനും മുതലാളി അനുവദിച്ചിരുന്നു.

അങ്ങനെ മുതലാളിയും തൊഴിലാളിയും സന്തോഷത്തോടെ ജീവിക്കുമ്പോഴാണ് സാത്താന്‍ തൊഴിലാളികളുടെ മനസ്സില്‍ ഉത്തേജകമരുന്ന് കുത്തി വെച്ചത്‌ അവിടെ മുതലാണ് പ്രശ്‌നങ്ങള്‍ തുടങ്ങുന്നത്.

തൊഴിലാളികള്‍ തിരിച്ചറിഞ്ഞു തങ്ങള്‍ ചൂഷണം ചെയ്യപ്പെടുകയാണ്. എത്ര വര്‍ഷമായി ലീവിനു പോയിട്ട്, ശമ്പളം കിട്ടിയിട്ട് മാസങ്ങളാകുന്നു, ഒരു നേരത്തെ ഭക്ഷണം കഴിച്ച് തങ്ങള്‍ പട്ടിണിക്കോലങ്ങളായി മാറിയിരിക്കുന്നു. തങ്ങളുടെ അദ്ധ്വാനം വിറ്റ് മുതലാളി തടിച്ച് കൊഴുത്ത് ആനപോലെ വളരുന്നു. മുതലാളിയുടെ ആര്‍ഭാട ജീവിതത്തിന്‍ തങ്ങള്‍ വളമാകുകയായിരുന്നു. ഇനിയും ഈ അനീതി അനുവദിച്ചു കൂടാ.

തൊഴിലാളികള്‍ സംഘടിച്ചു, മരത്തണലില്‍ ഒന്നിച്ചു കൂടി ആലോചിച്ചു. മുതലാളിയെ അപായപ്പെടുത്തുവാനും സ്വാതന്ത്ര്യത്തിന്റെ ലോകത്തേക്ക് ഓടി രക്ഷപെടുവാനും കൂട്ടായ തീരുമാനം എടുത്തു. മുതലാളി വരുന്ന വഴിയില്‍ ഒരു കിടങ്ങുണ്ടാക്കി അതില്‍ ചാടിച്ച് കൊല്ലുവാന്‍ ഉറച്ചു.

പിറ്റേ ദിവസം തന്നെ മുതലാളി വരുന്ന വഴിയില്‍ നാലു പേരും ചേര്‍ന്ന് വൃത്താകൃതിയില്‍ കിടങ്ങ് കുഴിക്കാന്‍ തുടങ്ങി. മുതലാളിയോടുള്ള വാശി കിടങ്ങിന്റെ ആഴത്തില്‍ നിന്ന് അളക്കാം.

കിടങ്ങിന്റെ പണിതീരും മുമ്പേ മുതലാളി എത്തി. കിടങ്ങില്‍ പണിയെടുക്കുന്ന അസ്ഥികൂടങ്ങള്‍ക്ക് മുകളിലേക്കാണ്‍ ആന പോലെ വീണത്. നാല്‍ തൊഴിലാളികളും ഒടിഞ്ഞു വീണ് തല്‍ക്ഷണം ചത്തു. മുതലാളി അവിടെക്കിടന്ന് വിശപ്പിന്റെ വിലയറിഞ്ഞ് മണ്ണുവാരി തിന്ന് വയറു പൊട്ടി മരിച്ചു.

അങ്ങനെ മുതലാളി വീണാല്‍ മുതലാളിയും തൊഴിലാളിയും ഇല്ലാതാകുമെന്ന ചൊല്ല് അറബിനാട്ടില്‍ പാട്ടായി.

ശിഷ്യന്‍ : ഗുരോ.., ഞാന്‍ ആലോചിക്കുകയായിരുന്നു... ശിഷ്യനുണ്ടായതുകൊണ്ടല്ലേ ഗുരു ഗുരുവാകുന്നതെന്ന്. എന്നിട്ടും എന്തേ എനിക്കൊരു വിലയുമില്ലാത്തത് ?

(ഗുരുവിനെ നേരിട്ട് ബാധിക്കുന്ന ചോദ്യം കേട്ട് ഗുരുവിന്റെ മുഖം ദേഷ്യം കൊണ്ട് ചുവന്നു. ശിഷ്യന്‍ താഴ്‌വാരത്തിലേക്ക് ഓടി രക്ഷപെട്ടതു കൊണ്ട് സംവാദം അവിടെ അവസാനിച്ചു.)