Tuesday, April 21, 2009

ഉപമ

ശിഷ്യന്‍ : ഗുരോ... , തൊഴിലാളികളാണോ മുതലാളിമാരാണോ ആദ്യം ഉണ്ടായത് ?
ഗുരു : നല്ല ചോദ്യം, കോഴിയും മുട്ടയും പോലെ - മാങ്ങയും മാങ്ങാണ്ടിയും പോലെ ആദിയില്‍ അവര്‍ ഒന്നിച്ചായിരുന്നു.

ശിഷ്യന്‍ : ഗുരോ..., അവര്‍ പരസ്‌പര പൂരകങ്ങളല്ലേ, പിന്നെ എന്തേ എല്ലാ കഥയിലും മുതലാളിമാര്‍ക്ക് ക്രൂരതയുടെ മുഖം ?
ഗുരു : നിന്റെ ചോദ്യത്തില്‍ തന്നെ ഉത്തരം ഉണ്ട്. എങ്കിലും ഞാന്‍ വിശദീകരിക്കാം.

( ഗുരു മലമുകളിലെ പാറപ്പുറത്ത് കയറി കുന്തിച്ചിരുന്ന് മൊഴിഞ്ഞതെന്തെന്നാല്‍)

ഒരു അറബിനാട്ടില്‍ ഒരു മുതലാളിയും നാലു തൊഴിലാളികളും ജീവിച്ചിരുന്നു. മരുഭൂമിയുടെ നടുവിലുള്ള നീരൊഴുക്കുള്ള താഴ്‌വര മുതലാളിക്ക് സ്വന്തമായിരുന്നു. തൊഴിലാളികള്‍ രാവെളുക്കുവോളം വിശ്രമമില്ലാതെ അറബിയുടെ കൃഷിയിടം ഉഴുതു മറിച്ച്, വിത്തു പാകി, വെള്ളം നനച്ച്, കള പറിച്ച്, വളം ഇട്ട്, വിള വെടുക്കും. മുതലാളി അത് പട്ടണത്തില്‍ കൊണ്ടു പോയി വില്‍ക്കും. എന്നും വൈകിട്ട് മുതലാളി തന്നെയാണ് തൊഴിലാളികള്‍ക്ക് ഖുബ്ബൂസ് കൊടുക്കുന്നത്, അരുവിയില്‍ നിന്നും വെള്ളം ധാരാളമായി കുടിക്കാനും മുതലാളി അനുവദിച്ചിരുന്നു.

അങ്ങനെ മുതലാളിയും തൊഴിലാളിയും സന്തോഷത്തോടെ ജീവിക്കുമ്പോഴാണ് സാത്താന്‍ തൊഴിലാളികളുടെ മനസ്സില്‍ ഉത്തേജകമരുന്ന് കുത്തി വെച്ചത്‌ അവിടെ മുതലാണ് പ്രശ്‌നങ്ങള്‍ തുടങ്ങുന്നത്.

തൊഴിലാളികള്‍ തിരിച്ചറിഞ്ഞു തങ്ങള്‍ ചൂഷണം ചെയ്യപ്പെടുകയാണ്. എത്ര വര്‍ഷമായി ലീവിനു പോയിട്ട്, ശമ്പളം കിട്ടിയിട്ട് മാസങ്ങളാകുന്നു, ഒരു നേരത്തെ ഭക്ഷണം കഴിച്ച് തങ്ങള്‍ പട്ടിണിക്കോലങ്ങളായി മാറിയിരിക്കുന്നു. തങ്ങളുടെ അദ്ധ്വാനം വിറ്റ് മുതലാളി തടിച്ച് കൊഴുത്ത് ആനപോലെ വളരുന്നു. മുതലാളിയുടെ ആര്‍ഭാട ജീവിതത്തിന്‍ തങ്ങള്‍ വളമാകുകയായിരുന്നു. ഇനിയും ഈ അനീതി അനുവദിച്ചു കൂടാ.

തൊഴിലാളികള്‍ സംഘടിച്ചു, മരത്തണലില്‍ ഒന്നിച്ചു കൂടി ആലോചിച്ചു. മുതലാളിയെ അപായപ്പെടുത്തുവാനും സ്വാതന്ത്ര്യത്തിന്റെ ലോകത്തേക്ക് ഓടി രക്ഷപെടുവാനും കൂട്ടായ തീരുമാനം എടുത്തു. മുതലാളി വരുന്ന വഴിയില്‍ ഒരു കിടങ്ങുണ്ടാക്കി അതില്‍ ചാടിച്ച് കൊല്ലുവാന്‍ ഉറച്ചു.

പിറ്റേ ദിവസം തന്നെ മുതലാളി വരുന്ന വഴിയില്‍ നാലു പേരും ചേര്‍ന്ന് വൃത്താകൃതിയില്‍ കിടങ്ങ് കുഴിക്കാന്‍ തുടങ്ങി. മുതലാളിയോടുള്ള വാശി കിടങ്ങിന്റെ ആഴത്തില്‍ നിന്ന് അളക്കാം.

കിടങ്ങിന്റെ പണിതീരും മുമ്പേ മുതലാളി എത്തി. കിടങ്ങില്‍ പണിയെടുക്കുന്ന അസ്ഥികൂടങ്ങള്‍ക്ക് മുകളിലേക്കാണ്‍ ആന പോലെ വീണത്. നാല്‍ തൊഴിലാളികളും ഒടിഞ്ഞു വീണ് തല്‍ക്ഷണം ചത്തു. മുതലാളി അവിടെക്കിടന്ന് വിശപ്പിന്റെ വിലയറിഞ്ഞ് മണ്ണുവാരി തിന്ന് വയറു പൊട്ടി മരിച്ചു.

അങ്ങനെ മുതലാളി വീണാല്‍ മുതലാളിയും തൊഴിലാളിയും ഇല്ലാതാകുമെന്ന ചൊല്ല് അറബിനാട്ടില്‍ പാട്ടായി.

ശിഷ്യന്‍ : ഗുരോ.., ഞാന്‍ ആലോചിക്കുകയായിരുന്നു... ശിഷ്യനുണ്ടായതുകൊണ്ടല്ലേ ഗുരു ഗുരുവാകുന്നതെന്ന്. എന്നിട്ടും എന്തേ എനിക്കൊരു വിലയുമില്ലാത്തത് ?

(ഗുരുവിനെ നേരിട്ട് ബാധിക്കുന്ന ചോദ്യം കേട്ട് ഗുരുവിന്റെ മുഖം ദേഷ്യം കൊണ്ട് ചുവന്നു. ശിഷ്യന്‍ താഴ്‌വാരത്തിലേക്ക് ഓടി രക്ഷപെട്ടതു കൊണ്ട് സംവാദം അവിടെ അവസാനിച്ചു.)

Thursday, December 25, 2008

മനുഷ്യ സത്യം

ജന്നല്‍ ചാടുകയും ഭക്ഷണം കഴിയ്‌‌ക്കുകയും തന്റെ അവകാശമാണെന്ന് കണ്ടന്‍ പൂച്ച വിശ്വസിച്ചിരുന്നു. അതിക്രമിച്ചു കടക്കലും അപഹരിക്കലും എന്നും വെറുക്കപ്പെട്ടവരുടെ വാക്കുകളാണ്. താന്‍ ആര്‍‌ക്കൊക്കെയോ പ്രിയപ്പെട്ടവനാണ്.

അടച്ചുവെച്ചിരുന്ന പാല്‍പ്പായസം തട്ടി മറിച്ച് നക്കിക്കുടിക്കുമ്പോള്‍ അന്യന്റെ മുതല്‍ അപഹരിക്കുകയാണെന്ന വിചാരമൊന്നും അവനില്ലായിരുന്നു. ഇത്ര രുചിയുള്ള പാല്‍പ്പായസം ജീവിതത്തില്‍ കുടിച്ചിട്ടില്ല. ആര്‍‌ത്തിയോടെ മുഴുവന്‍ ആസ്വദിച്ച് കുടിച്ചു.

പാല്‍‌പ്പായസം കുടിച്ച് നിമിഷങ്ങള്‍ക്കുള്ളില്‍ കൈ കാലുകള്‍ കുഴഞ്ഞ് മുറിയുടെ മൂലയില്‍ വീണപ്പോള്‍ കണ്ടന്‍ പൂച്ച വിധിയില്‍ വിശ്വസിച്ചു. പല നാള്‍ കട്ടാല്‍ ഒരിക്കല്‍ പിടിക്കപ്പെടുമെന്ന് പഠിച്ചു.

പാല്‍‌പ്പായസത്തില്‍ വിഷം ചേര്‍ത്ത് തന്നെ കൊന്നവരെയൊന്നും കണ്ടന്‍ പൂച്ച ശപിച്ചില്ല. ഈ മരണം തന്റെ തെറ്റുകളുടെ ശിക്ഷയാണെന്ന് സ്വയം വിചാരിച്ചു.

കണ്ടന്‍ പൂച്ച ലോകത്തിന് വലിയൊരു സന്ദേശം നല്‍കിയാണ് പിടഞ്ഞു മരിച്ചത്.
“ അതിക്രമിച്ചു കടക്കരുത്.... അന്യന്റെ മുതല്‍ ആഗ്രഹിക്കരുത്....” ഇതായിരുന്നു അവന്റെ അന്ത്യമൊഴി.

ആ വീട്ടിലെ ഭാര്യ സ്‌നേഹം കുറുക്കി ഭര്‍‌ത്താവിനായ് എടുത്തു വെച്ച പാല്‍‌പ്പായസമാണ് താന്‍ എടുത്തു കുടിച്ചതെന്നും, മറ്റാരുടേയോ വിധി തന്റെ തലയില്‍ വന്നു വീഴുകയായിരുന്നെന്നുമുള്ള മനുഷ്യ സത്യത്തിന് പൂച്ചകളുടെ ലോകത്ത് ഒരു വിലയുമില്ല.

Wednesday, December 24, 2008

പുല്‍ക്കൂട്ടില്‍ ജനിച്ചു ( പടം)

യേശുക്കുഞ്ഞ് പുല്‍‌ക്കൂട്ടിലാണ് ജനിച്ചതെന്ന് ആരോ പറഞ്ഞു കൊടുത്തു.
ക്രിസ്‌തുമസ് ട്രീ ഇട്ട ദിവസം മുതല്‍ ഈ പെട്ടിയിലാണ് ആശാന്റെ കിടപ്പ്.
അടിച്ച വഴിയെ പോയില്ലെങ്കില്‍ പോയ വഴിയെ അടിക്കാമെന്നു വെച്ചു.

ബൂലോകര്‍ക്ക്,
എന്റെയും ഡാന്‍‌മോന്റെയും ക്രിസ്‌തുമസ് ആശംസകള്‍
ബാജി ഓടംവേലി, ബഹറിന്‍